Site icon Fourteen Kerala – 14 Kerala News

കൽപ്പറ്റയിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്

കല്‍പ്പറ്റ : കൽപ്പറ്റയിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയല്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത് (23) ആണ് മരിച്ചത്. ജനുവരി 16 ന് നുസ്‌റത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. 17 ന് ജനറല്‍ ആശുപത്രിയില്‍ വെച്ച് സിസേറിയനിലൂടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.

ഇതോടെ നുസ്‌റത്തിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മരണപ്പെടുകയുമായിരുന്നു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സിസേറിയനില്‍ സംഭവിച്ച ഗുരുതരമായ പിഴവ് മൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പരേതനായ തച്ചംപൊയില്‍ കുഞ്ഞി മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകളാണ് നുസ്‌റത്ത്. രണ്ടര വയസ്സുകാരന്‍ മുഹമ്മദ് നഹ് യാന്‍ മകനാണ്. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി പി.സി ഇബ്‌റാഹിം ഹാജിയുടെ സഹോദരീ പുത്രിയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി  ഇന്ന് ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.

Exit mobile version