Site icon Fourteen Kerala – 14 Kerala News

പുരാവസ്തുക്കളെല്ലാം വ്യാജമെന്ന് സമ്മതിച്ച് മോൻസൺ മാവുങ്കൽ

തന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കളെല്ലാം വ്യാജമെന്ന് സമ്മതിച്ച് മോൻസൺ മാവുങ്കൽ. ഇന്നലെ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോൻസൺ ഇക്കാര്യം സമ്മതിച്ചത്. ബംഗളൂരു, ഹൈദരാബാദ് മ്യൂസിയങ്ങളിൽ നിന്ന് വാങ്ങിയ വസ്തുക്കളാണ് തന്റെ പക്കൽ ഉള്ളതെന്നും വർഷങ്ങൾ പഴക്കമുള്ള വസ്തുക്കളൊന്നും തന്റെ പക്കൽ ഇല്ലെന്നും മോൻസൺ വ്യക്തമാക്കി. കൂടാതെ പുരാവസ്തുവെന്ന പേരിൽ താൻ യാതൊരു വസ്തുക്കളും വില്പന നടത്തിയിട്ടില്ലെന്നും മോൻസൺ ചോദ്യംചെയ്യലിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ക്രൈംബ്രാഞ്ച് സംഘം മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്തുവരികയായിരുന്നു.

ഇതിനിടെ മോൻസൺ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തിരുന്നു . തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിനെ പണം നൽകാതെ കബളിപ്പിച്ചതിനാണ് കേസ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മോൻസണിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ശിൽപി സുരേഷ് രംഗത്ത് വന്നിരുന്നു. മോൻസണ് താൻ പല ശിൽപങ്ങളും നിർമിച്ച് നൽകിയെന്നും ആ വകയിൽ അറുപത് ലക്ഷം രൂപയോളം തരാനുണ്ടെന്നും ശിൽപി പറഞ്ഞു. ഒന്നരമാസത്തിനകരം പണം നൽകാമെന്ന വ്യവസ്ഥയിലാണ് വിശ്വരൂപം ഉൾപ്പെടെ നിർമ്മിച്ചുനൽകിയത്. എന്നാൽ പണം ലഭിക്കാത്തതിനെ തുടർന്ന് പലവട്ടം പണത്തിനായി കയറി ഇറങ്ങേണ്ടിവന്നെന്നും ശിൽപി സുരേഷ് വെളിപ്പെടുത്തി.

Exit mobile version