Site icon Fourteen Kerala – 14 Kerala News

രക്ഷാപ്രവർത്തനം വൈകി; ബിനുവിന്റെ മരണത്തിന് കാരണം ഏകോപനമില്ലായ്മ

പത്തനംതിട്ട: മോക്ക്ഡ്രിൽ അപകടത്തിൽ യുവാവ് മരിക്കാനിടയായ സാഹചര്യം വിവിധ വകുപ്പുകൾക്കുണ്ടായത് ​ഗുരുതര വീഴ്ചയെന്ന് ആരോപണം . വെള്ളത്തിൽ വീണവരെ എങ്ങനെ രക്ഷിക്കാമെന്നുള്ള പരീക്ഷണത്തിനിടയിലാണ് ബിനു സോമൻ മുങ്ങി മരിച്ചത്. എൻഡിആർഎഫിന്റെയും ഫയർഫോഴ്സിന്റെയും സാന്നിധ്യമുള്ളപ്പോളായിരുന്നു അപകടമെന്ന ആരോപണങ്ങളുമായി രക്ഷാപ്രവർത്തകർക്കെതിരെ നാട്ടുകാർ രം​ഗത്തെത്തി.

ബിനു സോമനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങൾ സമയോചിതമായി നടന്നില്ലെന്നു മാത്രമല്ല വെള്ളത്തിൽ മുങ്ങി താഴ്ന്നിട്ടും എൻഡിആർഎഫ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്താൻ വൈകിയെന്നും രക്ഷപ്രവർത്തനങ്ങൾക്കുള്ള ബോട്ട് പ്രവർത്തന രഹിതമരുന്നുവെന്നും കൂടെയുണ്ടായിരുന്നവർ ആരോപിച്ചു. മരണത്തിന് പ്രധാന കാരണം മോക് ഡ്രില്ലിൽ പങ്കെടുത്ത വകുപ്പുകൾ തമ്മിൽ ഏകോപനം ഉണ്ടാകാത്തതാണെന്നും കൂടെയുണ്ടായിരുന്നവർ പറഞ്ഞു. വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെയാണ് തുരുത്തിക്കാട് സ്വദേശി ബിനുസോമൻ മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 8.10 നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ബിനു സോമന്‍റെ മരണം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപത്ത് വെച്ച് ബിനു സോമൻ അപകടത്തിൽപ്പെട്ടത്. ഉരുൾപൊട്ടൽ പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി മോക്ഡ്രിൽ സംഘടിപ്പിച്ചത്.എല്ലാ കൊല്ലവും വെള്ളപ്പെക്കത്തിൽ അപകടങ്ങളുണ്ടാവുന്ന പടുതോട് പാലത്തിന് സമീപത്താണ് രാവിലെ ഒൻപത് മണിയോടെ മോക്ഡ്രിൽ തുടങ്ങിയത്.

നീന്തൽ അറിയാവുന്ന നാട്ടുകാരുടെ സഹകരണവും ദുരന്ത നിവാരണ അതോരിറ്റി തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിനു സോമനും മറ്റ് മൂന്ന് പേരും പ്രതീകാത്മക അപകട രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. എൻഎഡിആർഎഫ്, അഗ്നിശമന സേന എന്നിവരുടെ നിർദേശ പ്രകാരം വെള്ളത്തിൽ വീണവരെ രക്ഷിക്കുന്ന രീതി പരീക്ഷിക്കുന്നതിനിടയാലാണ് ബിനു അഴത്തിലുള്ള കയത്തിൽ വീണത്. അരമണിക്കൂറോളം വെള്ളത്തിൽ മുങ്ങിതാഴ്‍ന്നെന്നാണ് നാട്ടുകാർ പറയുന്നത്

Exit mobile version