Site icon Fourteen Kerala – 14 Kerala News

ആദിവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവം; രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി

ഇടുക്കി : കണ്ണമ്പടിയിൽ ആദിവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി.

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുട്ടത്തെ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്.

ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് സെപ്റ്റംബർ 20-നാണ് സരുൺ സജിയെ കിഴുകാനം വനം വകുപ്പ് ഫോറസ്റ്ററായിരുന്ന അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുൺ സജി, എസ്‌സി എസ്‌ടി കമ്മീഷന് പരാതി നൽകി. കുമളിയിൽ നടന്ന സിറ്റിംഗിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മീഷൻ അധ്യക്ഷൻ വി‌എസ് മാവോജി പോലീസിന് നി‍ർദ്ദേശം നൽകി.

ഇതേത്തുടര്‍ന്നാണ് ഉപ്പുതറ പോലീസ് കേസെടുത്തത്. കേസ് കെട്ടിച്ചമച്ചതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ഫോറസ്റ്റര്‍ അനില്‍കുമാറാണ് പ്രതിസ്ഥാനത്ത് ഒന്നാമതുള്ളത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുല്‍ അടക്കം സരുണ്‍ സജിയുടെ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും പ്രതികളാണ്.

Exit mobile version