Site icon Fourteen Kerala – 14 Kerala News

രണ്ടാം മിനിട്ടിൽ ഡേവിസിൻ്റെ ചരിത്ര ഗോൾ; പിന്നാലെ കളി പിടിച്ച് ക്രൊയേഷ്യ; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിൽ കാനഡയ്ക്കെതിരെ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ക്രൊയേഷ്യ കനേഡിയൻ വെല്ലുവിളി മറികടന്നത്. രണ്ടാം മിനിട്ടിൽ തന്നെ ഗോൾ വഴങ്ങിയ ക്രൊയേഷ്യ പിന്നീട് തിരിച്ചടിക്കുകയായിരുന്നു. ആന്ദ്രേ ക്രമരിച്ച് ഇരട്ട ഗോളുകൾ നേടിയപ്പോൾ മാർകോ ലിവാജയാണ് ക്രൊയേഷ്യയുടെ മൂന്നാം ഗോൾ സ്കോർ ചെയ്തത്. സൂപ്പർ താരം അൽഫോൺസോ ഡേവിസ് കാനഡയുടെ ആശ്വാസ ഗോൾ നേടി.

2ആം മിനിട്ടിൽ തന്നെ അൽഫോൺസോ ഡേവിസിലൂടെ കാനഡ ക്രൊയേഷ്യയെ ഞെട്ടിച്ചു. ലോകകപ്പ് ചരിത്രത്തിൽ തന്നെ തങ്ങളുടെ ആദ്യ ഗോൾ ആണ് ഡേവിസ് നേടിയത്. ആ ഗോളിനു പിന്നാലെ വളരെ വേഗം കളിയിലേക്ക് തിരികെയെത്തിയ ക്രൊയേഷ്യയാണ് പിന്നീട് കളി നിയന്ത്രിച്ചത്. ആന്ദ്രേ ക്രെമരിച്, ഇവാൻ പെരിസിച്, ലൂക്ക മോഡ്രിച് തുടങ്ങിയവരിലൂടെയായിരുന്നു ക്രൊയേഷ്യയുടെ ആക്രമണങ്ങൾ. തുടരെ കനേഡിയൻ ബോക്സിലേക്ക് പന്തെത്തിച്ച ക്രൊയേഷ്യ ഏത് സമയത്തും സ്കോർ ചെയ്യുമെന്ന തോന്നലുണ്ടാക്കി. 36ആം മിനിട്ടിൽ ക്രൊയേഷ്യ ഒപ്പമെത്തി. ഇവാൻ പെരിസിചിൽ നിന്ന് പന്ത് സ്വീകരിച്ച ക്രമരിച് അനായാസം സ്കോർ ചെയ്തു. ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിട്ട് ബാക്കിയുള്ളപ്പോൾ ക്രൊയേഷ്യ രണ്ടാം ഗോൾ നേടി. ജോസിപ് ജുറനോവിവിൻ്റെ അസിസ്റ്റിൽ നിന്ന് മാർകോ ലിവാജയാണ് ക്രൊയേഷ്യൻ ലീഡ് ഉയർത്തിയത്.

48ആം മിനിട്ടിൽ കനേഡിയൻ താരം ജൊനാതൻ ഒസോറിയോയുടെ ഒരു കർളർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. 54ആം മിനിട്ടിൽ അൽഫോൺസോ ഡേവിസിൻ്റെ ഒരു പവർഫുൾ ഷോട്ട് ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവകോവിച് രക്ഷപ്പെടുത്തി. 70ആം മിനിട്ടിൽ ക്രൊയേഷ്യയുടെ മൂന്നാം ഗോൾ. ഇക്കുറിയും ഇവാൻ പെരിസിച് ഗോളിലേക്ക് വഴിയൊരുക്കിയപ്പോൾ ക്രമരിച്ച് തന്നെ സ്കോർ ചെയ്തു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മിസ്ലാവ് ഓർസിചിൻ്റെ അസിസ്റ്റിൽ നിന്ന് ലോവ്രോ മാഹെർ കനേഡിയൻ ഗോളിയെ മറികടന്നതോടെ ക്രൊയേഷ്യൻ ജയം പൂർണം.

Exit mobile version