Site icon Fourteen Kerala – 14 Kerala News

തലശ്ശേരി ഇരട്ടക്കൊലക്കേസ്; കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി

കണ്ണൂര്‍: തലശ്ശേരിയിൽ ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെയും കൊണ്ട് പൊലീസിന്‍റെ തെളിവെടുപ്പ്. കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി.

പാറായി ബാബു ആണ് ആയുധം എടുത്തത്. കൊലപാതത്തിനായി പോയ ഓട്ടോയും കണ്ടെത്തി. അഞ്ചാം പ്രതി സന്ദീപിന്‍റെ വീടിനടുത്താണ് ഓട്ടോ നിർത്തിയിട്ടിരുന്നത്. ആയുധം ഒളിപ്പിച്ച് ശേഷം കർണാടകയിലേക്ക് കടക്കാനായിരുന്നു ശ്രമമെന്നും കൊലപാതകം വളരെ ആസൂത്രിതമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തലശ്ശേരി സ്വദേശികളായ പാറായി ബാബു, ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കേസിലെ പ്രധാന പ്രതിയായ പാറായി ബാബു ഒളിവിൽ കഴിയുകയായിരുന്നു.

കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബാബു സഞ്ചരിച്ച കാർ വളഞ്ഞിട്ട് സാഹസികമായാണ് പൊലീസ് ഇയാളെ കീഴ്പെടുത്തിയത്. ബാബുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേരെക്കൂടി പിടികൂടി.

കഴിഞ്ഞ ദിവസം തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപം സംഘർഷമുണ്ടായത്. സി പി എം അംഗവും നിട്ടൂർ സ്വദേശിയുമായ ഷമീർ ബന്ധു ഖാലിദ്, ഷാനിബ് എന്നിവർക്ക് കുത്തേൽക്കുകയായിരുന്നു. നിട്ടൂർ പ്രദേശത്ത് കുറച്ച് കാലങ്ങളായുള്ള ലഹരി വിൽപ്പന ഷെമീറിന്റെ മകൻ ഷബീൽ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം.

ലഹരി മാഫിയയുടെ മർദ്ദനമേറ്റ ഷബീൽ ചികിത്സയിൽ തുടരുകയായിരുന്നു. ഈ വിഷയം സംസാരിച്ച് ഒത്തു തീർക്കാനെന്ന വണ്ണമാണ് പ്രതികൾ ഷെമീറിനെ വിളിച്ച് വരുത്തിയത് പിന്നീടുണ്ടായ സംഘർഷം കൊലപാതകത്തിലേക്ക് നയിച്ചു. അതേസമയം ജാക്സന്റെ കയ്യിൽ നിന്നും വണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്ന പൊലീസ് പറയുന്നു.

മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെ നടന്ന അരുംകൊല നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് കൈതാങ്ങ് ആവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version