Site icon Fourteen Kerala – 14 Kerala News

ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്ത് ജപ്പാൻ

ദോഹ: നാലുതവണ ലോകകപ്പ് ജേതാക്കളായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് അട്ടിമറിച്ച് ജപ്പാൻ. ഗ്രൂപ്പ് ഇയിലെ ആദ്യ പോരിൽ പ്രതിരോധിച്ച് കളിച്ച ജപ്പാനെതിരെ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ജർമനി ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ രണ്ട്​ ഗോൾ തിരിച്ചടിച്ചാണ് സാമുറായികൾ ജയം പിടിച്ചെടുത്തത്.

ഫിനിഷിങ്ങിലെ പിഴവാണ് മുൻ ചാമ്പ്യന്മാർക്ക് തിരിച്ചടിയായത്. 26 ഷോട്ടുകൾ ഉതിർത്തിട്ടും പെനാൽറ്റിയല്ലാതെ ഒന്നും വലയിലെത്തിക്കാൻ അവർക്കായില്ല. 74 ശതമാനവും ബാൾ കൈവശം വെച്ചിട്ടും പരാജയം ഏറ്റുവാങ്ങാനായിരുന്നു ‘അലമാനിയ’കളുടെ വിധി. 31ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗുണ്ടോഗൻ ജർമനിക്കായി ഗോൾ നേടിയപ്പോൾ 75ാം മിനിറ്റിൽ റിറ്റ്സു ദോനും 83ാം മിനിറ്റിൽ തകുമ അസാനൊയും ജർമൻ വലയിൽ പന്തെത്തിച്ചു.

ആദ്യ പകുതിയിൽ ജർമനിയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ തുടക്കത്തിൽ ജപ്പാൻ പൂർണമായും പ്രതിരോധത്തിലൊതുങ്ങി. വല്ലപ്പോഴും കൗണ്ടർ അറ്റാക്കിലൂടെ മാത്രമാണ് ജപ്പാൻ താരങ്ങൾ ജർമൻ ഹാഫിലേക്ക് കടന്നത്. ഇത്തരത്തിൽ ഏഴാം മിനിറ്റിൽ ലഭിച്ച അവസരം മയേഡ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

16ാം മിനിറ്റിൽ ലഭിച്ച കോർണർ റൂഡിഗർ ഹെഡ് ചെയ്തിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. 20ാം മിനിറ്റിൽ ഗുണ്ടോഗന്റെ ലോങ്റേഞ്ചർ ആയാസപ്പെട്ടാണ് ജപ്പാൻ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചത്. 24ാം മിനിറ്റിൽ ഹാവർട്സിനെ വീഴ്ത്തിയതിന് പെനാൽറ്റിക്കായി ജർമനി വാദിച്ചെങ്കിലും വാർ പരിശോധനയിൽ അനുവദിക്കപ്പെട്ടില്ല. 27ാം മിനിറ്റിലും ഗുണ്ടോഗൻ ലോങ് റേഞ്ചർ പായിച്ചെങ്കിലും നേരെ ഗോളിയുടെ കൈയിലേക്കായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ ജർമൻ താരങ്ങൾ വളഞ്ഞിട്ട് നടത്തിയ ആക്രമണം ഗോൾകീപ്പറും പ്രതിരോധ താരങ്ങളും ചേർന്ന് പരാജയപ്പെടുത്തി.

Exit mobile version