Site icon Fourteen Kerala – 14 Kerala News

ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം

ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.

ബെൻ സ്‌റ്റോക്‌സ്, സാം കുറാൻ, ആദിൽ റഷീദ് എന്നിവരായിരുന്നു ഫൈനലിലെ താരങ്ങൾ. പാക്ക് ബൗളർമാരുടെ തീ തുപ്പും പന്തുകൾക്ക് മുന്നിൽ പതറാതെ നിന്ന സ്റ്റോക്സ് ടി20 ഐ ക്രിക്കറ്റിലെ തന്റെ ആദ്യ അർധസെഞ്ചുറി രേഖപ്പെടുത്തി. 49 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സ് ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. ട്വന്റി20യിൽ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരാകുന്നത്. ഇതിന് മുമ്പ് 2010ലും ടീം ടി20 ചാമ്പ്യന്മാരായി.

പാകിസ്ഥാൻ കഠിനമായി പൊരുതിയെങ്കിലും സ്ലോഗ് ഓവറുകളിൽ ഷഹീൻ അഫ്രീദി പരുക്ക് മൂലം പിന്മാറിയത് തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ ഇംഗ്ലണ്ട് തളച്ചു. പാക്ക്‌ നിരയിൽ ഷാൻ മസൂദ് (28 പന്തിൽ 38), ക്യാപ്റ്റൻ ബാബർ അസം (28പന്തിൽ 32), ഷദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ഇന്നിങ്സിൽ മൊത്തം പിറന്നത് രണ്ടു സിക്സറുകൾ മാത്രം.

നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദുമാണ് ഇംഗ്ലീഷ് ബൗളിങ്ങിൽ തിളങ്ങിയത്. ക്രിസ് ജോർഡാൻ 27 റൺസിന് രണ്ടു വിക്കറ്റെടുത്തു.

Exit mobile version