Site icon Fourteen Kerala – 14 Kerala News

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസിന് തുടക്കം

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. രാജ്യത്തെ അഞ്ചാമത്തെ സര്‍വീസ്, പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ചെന്നൈ-മൈസൂരു റൂട്ടിലാണ് സര്‍വീസ്. കെംപഗൗഡ വിമാനതാവളത്തിലെ രണ്ടാമത്തെ ടെര്‍മിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

അത്യാധുനിക സൗകര്യങ്ങളും അതിവേഗവുമുള്ള വന്ദേഭാരത് യാത്രയിലൂടെ, ചെന്നൈ – മൈസൂര്‍ യാത്രയ്ക്ക് ഒരു മണിക്കൂറില്‍ അധികം ലാഭിക്കാന്‍ സാധിയ്ക്കും. രാവിലെ 5. 50ന് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട് 10.25ന് ബെംഗളുരുവിലും 12.20 ന് മൈസൂരുവിലും എത്തി ചേരും. തിരികെ ഉച്ചയ്ക്ക് 1.05 ന് പുറപ്പെട്ട് 2.50 ന് ബെംഗളുരുവിലും 7.30 ന് ചെന്നൈയിലും എത്തി ചേരും.

ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ് നടക്കുക. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ 5000 കോടി രൂപ ചിലവിട്ട് നിര്‍മിച്ച രണ്ടാമത്തെ ടെര്‍മിനല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രതിവര്‍ഷം രണ്ടര കോടി യാത്രക്കാര്‍ എത്തിച്ചേര്‍ന്നിരുന്ന വിമാനതാവളത്തില്‍ പുതിയ ടെര്‍മിനല്‍ വന്നതോടെ, യാത്രക്കാരുടെ എണ്ണം അഞ്ചു മുതല്‍ ആറു കോടി വരെയായി ഉയരും.

ബംഗളൂരു നഗരത്തിന്റെ ശില്‍പിയായി അറിയപ്പെടുന്ന നഡപ്രഭു കെംപഗൗഡയുടെ വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഗാന്ധിഗ്രാമം റൂറല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ബിരുദദാന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. വൈകീട്ട് തെലങ്കാന ആന്ധ്ര എന്നിവിടങ്ങളിലെ പരിപാടികള്‍ക്കായി വിശാഖപട്ടണത്തേക്ക് തിരിക്കും.

Exit mobile version