Site icon Fourteen Kerala – 14 Kerala News

ആന്റണി രാജു പ്രതിയായ തൊണ്ടിമുതലിലെ കൃത്രിമം കാണിക്കല്‍ കേസ്: ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി

മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കൃത്രിമം കാണിക്കല്‍ കേസിലെ വിചാരണ വൈകുന്നത് ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ തീരുമാനമെടുത്ത ശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് വ്യക്തമാക്കി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജിയില്‍ തൊണ്ടിമുതല്‍ കൃത്രിമം കാണിക്കല്‍ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചാണ് രണ്ട് ഹര്‍ജികളും പരിഗണിക്കുന്നത്.

2006 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ അനന്തമായി നീളുന്നത് ഗൗരവകരമാണെന്ന് സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിചാരണ സംബന്ധിച്ച് ഹൈക്കോടതി വിചാരണ കോടതിയോട് റിപ്പോര്‍ട്ട് തേടിയത്.

ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മന്ത്രിയ്‌ക്കെതിരായ കേസ്.ലഹരിമരുന്ന് കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചു എന്നുകാട്ടി കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസിന് സാധിക്കില്ല, പൊലീസിന്റെ അധികാര പരിധിയില്‍പ്പെടാത്ത ഒരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ നടത്താന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ചുമതലയുമില്ല എന്നാണ് കേസില്‍ ആന്റണി രാജുവിന്റെ വാദം. ഇത് പരിഗണിച്ചുകൊണ്ട് തുടര്‍നടപടികള്‍ റദ്ദുചെയ്ത് ഹര്‍ജി കോടതി മുമ്പ് ഫയലില്‍ സ്വീകരിച്ചിരുന്നു.

Exit mobile version