Site icon Fourteen Kerala – 14 Kerala News

പേവിഷബാധ വാക്‌സിന്റെ ഗുണനിലവാരത്തിനായി വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി; കേന്ദ്ര ആരോഗ്യമന്ത്രി

പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കും. വാക്‌സിന്‍ ഫലപ്രദമാണോയെന്ന് നിലവില്‍ പറയാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ ട്വന്റിഫോറിനോട് വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിച്ചിട്ടും പേവിഷബാധ മരണം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തിന് കത്തയച്ചത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യക്കാണ് നിലവില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന വിശദീകരണം. കസൗളിലെ ഡ്രഗ്‌സ് ലാബിലാണ് വാക്‌സിന്‍ ഗുണനിലവാരം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടിലേക്കെത്താനാകൂ.

മരിച്ചവരുടെ ഏത് ഭാഗത്താണ് നായയുടെ കടിയേറ്റത്, കടിയേറ്റവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നോ എന്നതടക്കം പരിശോധിച്ച ശേഷമേ വാക്‌സിന്‍ ഫലപ്രദമായിരുന്നോ എന്ന് പറയാന്‍ കഴിയൂ എന്നും കേന്ദ്രം വിശദീകരിക്കുന്നു.

കേന്ദ്ര ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ 5 പേര്‍ക്കും നല്‍കിയത്. വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

ഉപയോഗിച്ച വാക്‌സിന്റെയും സെറത്തിന്റേയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ബാച്ച് നമ്പരും ഉള്‍പ്പെടെയാണ് മന്ത്രി കത്തയച്ചത്. കെഎംഎസ്സിഎല്ലിനോട് വീണ്ടും വാക്‌സിന്‍ പരിശോധനയ്ക്കയ്ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

Exit mobile version