Site icon Fourteen Kerala – 14 Kerala News

പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ കൊണ്ടുവരാൻ നീക്കം

പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ ( GST ) കൊണ്ടുവരാൻ നീക്കം. ജിഎസ്ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വയ്ക്കും. സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.

കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നത് എതിർക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾ എജി പരിധിയിൽ കൊണ്ടുവന്നാൽ നഷ്ടം കേന്ദ്രം വഹിക്കണമെന്ന സംസ്ഥാനങ്ങളുടെ നിർദേശം അംഗീകരിക്കില്ലെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

പെട്രോളിയം ഉത്പ്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണം എന്ന ആവശ്യം നിയമം നടപ്പാക്കിയ കാലം മുതൽ പൊതുഇടങ്ങളിൽ സജീവമാണ്. പ്രധാനമായും സംസ്ഥാന സർക്കാരുകൾ അംഗികരിക്കാത്ത സാഹചര്യത്തിൽ കേന്ദ്രം ഇക്കാര്യത്തിൽ കടുമ്പിടിത്തം കൈകൊണ്ടിരുന്നില്ല. സംസ്ഥാനങ്ങളുമായി സമവായത്തിൽ എത്തിയതിന് ശേഷം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം.

വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന് കേന്ദ്രം കൊവിഡ് സാഹചര്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളോട് തുടർച്ചയായ് നിർദേശിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നിർദേശിക്കും പോലെ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായിട്ടില്ല. എവിയേഷൻ ഫ്യുവലിന്റെ വാറ്റുമായ് ബന്ധപ്പെട്ട ശുപാർശയാണ് ഇപ്രകാരം അവസാനമായി കേന്ദ്രം നടത്തിയത്. ഏവിയേഷൻ ഫ്യുവലിന്റെ വാറ്റ് നികുതി 4 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇത് സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ട് അതുകൊണ്ട് നികുതി കുറയ്ക്കാൻ സാധിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായം ഉണ്ടാകുന്നത് വരെ കാത്തിരിക്കുക എന്നതിന് പകരം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ട് വരാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ കടന്നത്.

ആദ്യഘട്ടമായി ഭാഗികമായാകും പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ട് വരിക. എവിയേഷൻ ഫ്യുവൽ അടക്കമുള്ള എതാനും ഇനങ്ങളാണ് ഇപ്രകാരം ജി.എസ്.ടി ചുമത്താൻ നിർദേശിക്കുന്ന പട്ടികയിൽ ഇപ്പോൾ ഉള്ളത്. ലഖ്‌നൗവില്‍ വെള്ളിയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ (GST Council) യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. കേന്ദ്രതിരുമാനത്തെ കേരളം അടക്കമുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ എതിർക്കും.

Exit mobile version