Site icon Fourteen Kerala – 14 Kerala News

ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു; മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റര്‍

ദില്ലി: ലക്ഷദ്വീപിലെ സ്കൂളുകളില്‍ ബീഫ് ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ  ഖോഡ പട്ടേലിന്റെ സത്യവാങ്മൂലം. പ്രഫുൽ ഖോഡ പട്ടേലും, ലക്ഷദ്വീപ് ഭരണകൂടവും ഒറ്റ സത്യവാങ്മൂലമാണ് ഫയൽ ചെയ്തത്. സുപ്രീം കോടതിയിൽ ആണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.

സ്‌കൂൾ കുട്ടികൾക്ക് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്‌സും നൽകാനാണ് മാംസാഹാരം ഒഴിവാക്കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും, കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ട് ഉണ്ട്. മഴക്കാലങ്ങളിൽ  മാംസാഹാരം കൊണ്ട് വരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. കടുത്ത നഷ്ടമായതിനാൽ ആണ് ഡയറി ഫാം അടച്ച് പൂട്ടിയത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

ലക്ഷദ്വീപിലെ സ്‌കൂളുകളിൽ  കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ‌ത്തിൽ മാംസാംഹാരം ഉൾപ്പെടുത്താൻ കഴിഞ്ഞ മാസം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അഡ്മിനിട്സ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഉച്ച ഭക്ഷണ മെനുവിൽ നിന്ന് മാംസാഹാരം നേരത്തെ ഒഴിവാക്കിയത് .

ലക്ഷദ്വീപിലെ വിദ്യാലയങ്ങളില്‍ മുന്‍കാലങ്ങളിലേതുപോലെ മാംസം, മത്സ്യം, മുട്ട  എന്നിവ ഉപയോഗിക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ രാകേശ് ദഹിയയുടെ ഉത്തരവ്.  2022 മേയ് 2ലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രഫുൽ ഖോഡ പട്ടേൽ ലക്ഷ ദ്വീപ് അഡ്മിനിസ്ട്രേറ്ററായശേഷം നടത്തിയ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് ദ്വീപിലെ  സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാംഹാരം ഒഴിവാക്കിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. 

ദ്വീപിന്‍റെ കാലങ്ങളായുളള ഭക്ഷണ രീതിയിലേക്കടക്കം ഭരണകൂടം കടന്നുകയറുകയാണെന്ന് വിമ‍ർശനവുമുയർന്നു. അഡ്മിനിട്രേറ്ററുടെ തീരുമാനത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും കവരത്തി  സ്വദേശിയുമായ അഡ്വ. അജ്മല്‍ അഹമ്മദ് നേരത്തെ  ഹൈക്കോടതിയെ സമീപിച്ചിരുന്നു.  എന്നാൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടാതെ വന്നതോടെയാണ് സുപ്രീംകോടതിയിലെത്തിയത്. തുടർന്നാണ് സുപ്രീംകോടതി തൽസ്ഥിതി തുരടാനും അഡ്മിനിസ്ട്രേറ്റർക്കടക്കം നോട്ടീസയക്കാനും ഉത്തരവിട്ടത്.  സുപ്രീംകോടതിയുടെ ഇടക്കാല  ഉത്തരവ് പുറത്തുവന്ന് രണ്ട് മാസത്തിനുശേഷമാണ് ഭരണകൂടം ഇത് നടപ്പാക്കുന്നത്. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. 

Exit mobile version