Site icon Fourteen Kerala – 14 Kerala News

ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു, രണ്ടാമനായി തിരച്ചിൽ

ചാവക്കാട്: ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. വലപ്പാട് കടപ്പുറത്താണ് മൃതദേഹം അടിഞ്ഞത്. വർഗീസ് എന്ന മണിയന്റെ മൃതദേഹമാണ് കരക്കടിത്തത്. ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും ഇത് ഒഴുക്കിൽപെട്ട് കാണാതായിരുന്നു. ഇന്ന് രാവിലെയാണ് ഇവയിൽ ഒരു മൃതദേഹം കരക്കടിഞ്ഞത്.

ചേറ്റുവ തീരത്ത് ശക്തമായ തിരമാലയിൽ പെട്ടാണ് ബോട്ട് മറിഞ്ഞത്.  ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്. ഇന്നലെ പകൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് സംഘം ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പക്ഷെ വീണ്ടും ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. മൃതദേഹങ്ങൾ എടുക്കാൻ ഇവിടേക്ക് ബോട്ടിലെത്തിയവർക്ക് ലക്ഷ്യത്തിൽ എത്താനായില്ല. ഇതോടെ കോസ്റ്റ് ഗാർഡ് സംഘം വീണ്ടും തിരച്ചിൽ തുടങ്ങി. വൈകുന്നേരം വെളിച്ചക്കുറവും മഴയും മൂലം തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

ചാവക്കാട് അഴിമുഖത്താണ് ബോട്ട് മറിഞ്ഞ് ആറ് പേർ കടലിൽ വീണത്. അപകടത്തിൽ പെട്ടവരിൽ മൂന്ന് പേർ ഉടൻ നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽ പെട്ടത്. കരയ്ക്ക് എത്തുന്നതിന് തൊട്ട് മുൻപായിരുന്നു ശക്തമായ തിരമാലയിൽ ആടിയുലഞ്ഞ് ചരിഞ്ഞ ബോട്ടിൽ നിന്ന് തൊഴിലാളികൾ കടലിലേക്ക് വീണത്.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ വർഗീസ്, സെല്ലസ്, സുനിൽ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഇവരെ ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് അപകടം നടന്ന ഭാഗത്ത് തിങ്കളാഴ്ച തന്നെ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ശക്തമായ തിരമാല കാരണം കാണാതായവരെ കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡിന്‍റെ ബോട്ട് പോലും അഴിമുഖത്ത് ഇറക്കാൻ കഴിയാത്ത നിലയിൽ തിരമാലകൾ അതിശക്തമായതാണ് തെരച്ചിൽ വൈകിപ്പിച്ചത്. കാണാതായവരെ കണ്ടെത്താൻ ഇന്നലെ നീന്തി രക്ഷപ്പെട്ടവരെ അടക്കം ഉപയോഗിച്ച് വീണ്ടും തിരച്ചിൽ നടത്തി. എന്നിട്ടും കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Exit mobile version