Site icon Fourteen Kerala – 14 Kerala News

അമ്മയോട് മകന്‍റെ കൊടും ക്രൂരത; ആള്‍മാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കി, മകനെതിരെ പരാതി

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ആൾമാറാട്ടം നടത്തി മകൻ അമ്മയെ അഗതി മന്ദിരത്തിലാക്കി. വഴിയോരത്ത് കിടന്ന വയോധികയെന്ന പേരിലാണ് അമ്മയെ തിരുവന്തപുരം വട്ടപ്പാറ സ്വദേശി അജികുമാർ മഹാത്മ ജനസേവാകേന്ദ്രത്തിലെത്തിച്ചത്. അഗതി മന്ദിരത്തെ കബളിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ മഹാത്മ അധികൃതർ പൊലീസിൽ പരാതി നൽകി.

നൊന്തുപെറ്റ അമ്മയെ മകൻ വിശേഷിപ്പിച്ച പേരാണ് അഞ്ജാത വൃദ്ധ. സ്വന്തം അമ്മയെ അഗതിമന്ദിരത്തിലെത്തിക്കാൻ അജികുമാർ മെനഞ്ഞെടുത്ത തിരക്കഥ സിനിമകളെ പോലും വെല്ലുന്നതാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മിത്രപുരം ഭാഗത്ത് വഴിയരികിൽ ഒരു വയോധികയെ കണ്ടെത്തിയെന്ന സന്ദേശം പൊലീസിന് കിട്ടുന്നത്. അടൂർ പൊലീസ് സ്ഥലത്തെത്തി. ബിജു എന്ന് സ്വയം പരിചയപ്പെടുത്തി ആളാണ് വഴിയരികിൽ കിടന്ന വയോധികയാണെന്നും സംരക്ഷിക്കണെമെന്നും പൊലീസിനോട് ആവശ്യപ്പെട്ടത്. രാത്രിയിൽ തന്നെ പൊലീസ് വയോധികയെ അടൂർ മഹാത്മ  ജന സേവാ കേന്ദ്രത്തിലെത്തിച്ചു. 

തൊട്ടടുത്ത ദിവസം ബിജു എന്ന് പരിചയപ്പെടുത്തിയാൾ മഹാത്മ ജനസേവ കേന്ദ്രത്തിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി. സംശയം തോന്നിയ ജനസേവ കേന്ദ്രം പ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് ഇയാൾ ആൾമാറാട്ടം നടത്തിയതാണെന്നും സ്വന്തം അമ്മയെ തന്നെയാണ് അഗതി മന്ദിരത്തിൽ ഉപേക്ഷിച്ചതെന്നും കണ്ടെത്തിയത്. പൊലീസ് എത്തി വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ ബിജു അല്ല അജികുമാറാണെന്ന് സമ്മതിച്ചു. അമ്മയെ സംരക്ഷിക്കാൻ ഭാര്യ തയ്യാറാകാത്തത് കൊണ്ടാണ് നാടകീയമായി അഗതി മന്ദിരത്തിലെത്തിച്ചതെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ തിരുവനന്തപുരത്ത് അന്വേഷിച്ചപ്പോൾ ഇയാൾ ഭാര്യെയയും മക്കളെയും മുമ്പ് തന്നെ ഉപേക്ഷിച്ചതായി കണ്ടെത്തി. മറ്റൊരു സ്തീക്കൊപ്പം പന്തളത്താണ് നിലവിൽ താമസം. അതേസമയം സുരക്ഷിതമായ സ്ഥാലം കിട്ടിയതിന്‍റെ ആശ്വാസത്തിലാണ് അമ്മ ജ്ഞാനസുന്ദരി.

Exit mobile version