Site icon Fourteen Kerala – 14 Kerala News

ഗുജറാത്തിൽ കനത്ത മഴ, 24 മണിക്കൂറിനിടെ 6 പേ‍ർ കൂടി മരിച്ചു, മഹാരാഷ്ട്രയിലും മഴ കനക്കുന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ 6 പേർ കൂടി മരിച്ചു. ഇതോടെ ജൂൺ ഒന്നിന് ശേഷം മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 68 ആയി. മുപ്പതിനായിരത്തോളം പേരെ അപകട മേഖലകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവരാണ സേനയുടെ 18 സംഘങ്ങളെ സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു. 

ദക്ഷിണ, മധ്യ ഗുജറാത്ത് ജില്ലകൾക്ക് പിന്നാലെ രാജ്കോട്ടിലും കച്ചിലും മഴ ശക്തമായിട്ടുണ്ട്. രാജ്കോട്ടിൽ കനത്ത മഴയിൽ ചുമരിടിഞ്ഞ് വീണ് നാല് കുട്ടികൾക്ക് പരിക്കേറ്റു. രാജ്കോട്ടിൽ റോഡിലെ വെള്ളക്കെട്ടിൽ മോട്ടോർസൈക്കിൾ വീണ് ഒഴുക്കിൽപ്പെട്ട അമ്പതുകാരൻ മരിച്ചു. ഇയാളുടെ മൃതദേഹം അജി നദിയിൽ നിന്ന് കണ്ടെത്തി. അംബികാ നദിക്കരയിലെ ചെമ്മീൻ കുളത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. 

മഹാരാഷ്ട്രയിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. 3 കുട്ടികൾ ഉൾപ്പെടെ 9 പേർ സംസ്ഥാനത്ത് മരിച്ചു. മുംബൈയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് രണ്ടുപേർ മരിച്ചു. പാൽഘറിനടുത്ത് വസായിയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നാഗ്‍പൂരിൽ കാർ ഒഴുക്കിൽപ്പെട്ട് 3 പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങളെയും സംസ്ഥാന ധ്രുത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങളെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. നാസിക്, പാൽഘർ, പുനെ ജില്ലകളിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈയിൽ നാളെ വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. ബേതു‌ൾ ജില്ലയിൽ കരകവിഞ്ഞൊഴുകുന്ന പുഴയ്ക്ക് കുറുകെ പാലത്തിലൂടെ യാത്ര ചെയ്ത വാഹനം ഒഴുക്കിൽപ്പെട്ടു. മൂന്ന് പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ, കേരളം, മാഹി, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‍ഗഡ്, ഒഡീഷ, ആന്ധ്ര, കൊങ്കൺ തീരങ്ങളിലും കനത്ത മഴ അടുത്ത രണ്ട് ദിവസം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

Exit mobile version