Site icon Fourteen Kerala – 14 Kerala News

മോഷ്ടാവിന്റെ കൊലപാതകം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി : ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്ന വീട്ടുടമ രാജേന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് കൊല്ലപ്പെട്ടത്. രാജേന്ദ്രനും ജോസഫും തമ്മിൽ ഉണ്ടായ മൽപ്പിടുത്തത്തിനിടെ കഴുത്ത്  ഞെരിച്ചതാണ് ജോസഫ് കൊല്ലപ്പെടാൻ കാരണം.  മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനക്കായി കൊണ്ടുപോയി. 

ഇടുക്കി ഉടുമ്പൻചോലക്ക്  സമീപം ചെമ്മണ്ണാറിൽവെച്ച് കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് തന്നെയായിരുന്നു പൊലീസിൻറെ പ്രാഥമിക നിഗമനം.

പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവമുണ്ടായത്. ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻറെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാൻ കയറിയത്. വീടിൻറെ പിൻഭാഗത്തെ വാതിൽ തകർത്താണ് അകത്തു കടന്നത്. രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിൻറെ കൈതട്ടി ചാർജിങ്ങിനായിട്ടിരുന്ന മൊബൈൽ ഫോൺ നിലത്തു വീണു. ശബ്ദം കേട്ട്  രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചു. പിന്തുടർന്ന് എത്തിയ ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. തന്നെ കടിച്ച് പരുക്കേൽപ്പിച്ച് ശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രൻ പറഞ്ഞത്. എന്നാൽ മൽപ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെ വീട്ടുടമസ്ഥൻ രാജേന്ദ്രനിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു.

Exit mobile version