Site icon Fourteen Kerala – 14 Kerala News

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ചികിത്സാരേഖകൾ ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ.

കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ ചികിത്സാരേഖകൾ ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ. ജയിൽവാസത്തിനിടെ ജോളിക്ക് ഇതുവരെ നടത്തിയ ചികിത്സയുടെ രേഖകൾ ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. അപേക്ഷ ജൂൺ 16-ന് പരിഗണിക്കും.

ഡോക്ടർമാർ ജോളിക്ക് ശസ്ത്രക്രിയ ഉൾപ്പെടെ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്നാണ് അപേക്ഷയിൽ പറയുന്നത്. കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് വിചാരണത്തടവുകാരിയായി കഴിയുന്നത്. ജയിൽവാസത്തിനിടെ വാതത്തിനടക്കം വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് ശസ്ത്രക്രിയ വേണ്ട രോഗവും കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ചികിത്സയുടെ രേഖകൾ തേടി പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയത്.

ആദ്യ ഭർത്താവ് ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ജോളി. കേസിലെ രണ്ടാംപ്രതിയായ എം.എസ്. മാത്യുവിന് ആഴ്ചകൾക്ക് മുമ്പാണ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്. ഒരു വ്യക്തിയെ അല്ല, ഒരു കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി മാത്യുവിന്റെ ജാമ്യാപേക്ഷ തള്ളിയത്.

Exit mobile version