Site icon Fourteen Kerala – 14 Kerala News

‘ഫൈറൂസിന് അടികിട്ടി, ഇനി അടുത്തത് ആഷിക്’, യുവാവിന്റേത് കൊലപാതകമെന്ന് സൂചിപ്പിച്ച് ശബ്ദരേഖ

കോഴിക്കോട് : താമരശ്ശേരി ചുങ്കത്തെ യുവാവിന്റെ അപകട മരണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുത്തി ശബ്ദസന്ദേശം. മരിച്ച ഫൈറൂസിന്റെ സുഹൃത്തിന് ഇൻസ്റ്റഗ്രാം വഴിയാണ് ശബ്ദ സന്ദേശം ലഭിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഫൈറൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഓഡിയോ സന്ദേശം ലഭിച്ചത്. തിങ്കളാഴ്ച ഫൈറൂസ് മരണത്തിന് കീഴടങ്ങി. ”ഫൈറൂസിന് അടികിട്ടി. അവൻ ചെയ്ത പണി ആര്‍ക്കും മനസിലാകില്ലെന്ന് കരുതിയോ? ഇനി അടുത്തത് ആഷിക് ” എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. ആരാണ് സന്ദേശമയച്ചതെന്ന് വ്യക്തമല്ല. ശബ്ദ സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പെരുന്നാൾ ദിനത്തിൽ രാവിലെ ആറരയോടെയാണ് ഫൈറൂസിന് താമരശ്ശേരിക്ക് സമീപത്ത് വച്ച് അപകടം സംഭവിക്കുന്നത്. തലക്ക് ഗുരുതര പരിക്കേറ്റ ഫൈറൂസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വെറ്റിലേറ്ററിലായിരുന്ന യുവാവ് തിങ്കളാഴ്ച മരിച്ചു. തുടർന്നാണ് ബന്ധുക്കൾ അപകടത്തിൽ ദുരൂഹതയാരോപിച്ച് രംഗത്തെത്തിയത്. മകന്റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും കൊട്ടേഷൻ സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് മുഹമ്മദ് കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

പെരുന്നാൾ ദിവസം പുലർച്ചെ ഒരു ഫോൺ വന്നതിനെ തുടർന്നാണ് ഫൈറൂസ് വീട്ടിൽ നിന്നിറങ്ങിതെന്നും ആരാണ് വിളിച്ചതെന്നും അറിയില്ലെന്നും പിതാവ് പറയുന്നു. മകൻ ഉപയോഗിച്ച ഇരുചക്രവാഹനവും ആരുടെതെന്ന് അറിയില്ല. തലയിൽ മാത്രമാണ് പരിക്കെന്നതും ശരീരത്തിൽ മറ്റ് പരിക്കുകളില്ലെന്നതും ദുരൂഹമാണെന്നും ബന്ധുക്കൾ പറയുന്നു. നേരത്തെ, ഫൈറൂസിന്‍റെ ഒരു സുഹൃത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് നിരന്തരം ഭീഷണി സന്ദേശങ്ങൾ ഫൈറൂസിന് വന്നതായി ബന്ധുക്കൾ പറയുന്നു. ഇക്കാര്യത്തിലടക്കം വ്യക്തത വേണമെന്നും കുടുംബം നൽകിയ പരാതിയിലുണ്ട്. 

Exit mobile version