Site icon Fourteen Kerala – 14 Kerala News

മണ്ണാർക്കാട് ഇരട്ടക്കൊലയിൽ 25 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസിൽ എല്ലാ പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണക്കോടതി. എപി സുന്നി പ്രവർത്തകരായ സഹോദരങ്ങളെ കൊന്ന കേസിലാണ് പ്രതികളായ 25 പേർക്ക് പാലക്കാട് അഡിഷണൽ ജില്ലാ കോടതി  ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 25 പ്രതികൾക്കും ഒരു ലക്ഷം രൂപ വിധം പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക കൊല്ലപ്പെട്ട രണ്ടു പേരുടേയും കുടുംബത്തിനായി നൽകണം. സെഷൻ ജഡ്ജി രജിത ടി.എച്ച് ആണ് വിധി പ്രസ്താവിച്ചത്. 

2013 നവംബർ 21-നാണ് എപി സുന്നി പ്രവർത്തകരും സഹോദരങ്ങളുമായ പള്ളത്ത് നൂറുദ്ദീൻ, കുഞ്ഞു ഹംസ എന്നിവർ കൊല്ലപ്പെട്ടത്. രാഷ്ട്രീയ, വ്യക്തിവിരോധവും ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമാണ് കൊലയ്ക്ക് കാരണം എന്നായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്.

സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് 1998-ൽ പാലയ്ക്കാ പറമ്പിൽ മുഹമ്മദ് കൊല്ലപ്പെട്ട കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട നൂറുദ്ദീനും ഹംസയും. വർഷങ്ങൾക്ക് ശേഷം പള്ളിയിൽ പണിപ്പിരിവുമായി ഉണ്ടായ തർക്കം വീണ്ടും എതിർവിഭാഗത്തിൻ്റെ പ്രകോപനത്തിന് കാരണമായെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.  

കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ചോലാട്ടിൽ സീദ്ദീഖ് ആയിരുന്നു കേസിലെ ഒന്നാംപ്രതി.  കേസിൽ ആകെ 90സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേസിൽ അറസ്റ്റിലായവരെല്ലാം മുസ്ലീംലീഗ് പ്രവർത്തകരോ അവരോട് അടുപ്പമുള്ളവരോ ആയിരുന്നു. ഇരട്ടക്കൊല കേസിൽ ആകെ 27 പ്രതികളായിരുന്നു ഉണ്ടായിരുന്നത്.   ഇതിൽ ഒരാൾ വിചാരണ തീരും മുൻപേ മരിച്ചു. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു. ഇയാളുടെ വിചാരണ ജുവൈനൽ കോടതിയിൽ തുടരുകയാണ്.

Exit mobile version