Site icon Fourteen Kerala – 14 Kerala News

ആപ്പിലൂടെ സ്ത്രീ ശബ്ദം സൃഷ്ടിച്ച് ഹണി ട്രാപ്പ്, 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങൾ പിടിയിൽ

കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവരാണ് മരട് പോലീസിന്‍റെ പിടിയിലായത്. യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ്  സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. 

കൊച്ചിയിലെ സ്വകാര്യ കമ്പനി മാനേജർക്കാണ് ഹണിട്രാപ്പ് സംഘത്തിന്‍റെ വലയിൽ വീണ് അരക്കോടിയോളം രൂപ നഷ്ടമായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ യുവാവിനെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികൾ പരിചയപ്പെട്ടു. സ്ത്രീയെന്ന പേരിലായിരുന്നു സൗഹൃദം. പ്രത്യേക ആപ്പ് ഉപയോഗിച്ച് സൗണ്ട് മാറ്റി യുവാവിന് ശബ്ദ സന്ദേശമയച്ച് വിശ്വസിപ്പിച്ചു. തുടർന്ന് തന്ത്രപൂർവ്വം ഇയാളുടെ നഗ്ന ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. 46 ലക്ഷത്തി നാൽപ്പത്തി എണ്ണായിരം രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടിലൂടെ മരട് സ്വദേശിയിൽ നിന്ന്  തട്ടിയെടുത്തത്.  

സ്ത്രീകളുടെ ശ്ബദം ലഭിക്കാൻ ഫോണിൽ പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്തായിരുന്നു  പ്രതികൾ സംസാരിച്ചിരുന്നത്. യുവാവിനെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.എന്നാൽ ആ അഡ്രസ്സിൽ ആളില്ലെന്ന് മനസ്സിലായതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മരട് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ കൊട്ടാരക്കര, ചിങ്ങവനം,പള്ളിക്കൽ അടക്കമുള്ള സ്ഥലങ്ങളിലും സമാനമായ  വഞ്ചനാ കേസുകളുണ്ട്.

Exit mobile version