Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് മർദ്ദനമേറ്റ സഹോദരിമാർക്കെതിരെ സൈബർ ആക്രണം, മുസ്ലീം ലീഗ് നേതാവിനെതിരെ പരാതി നൽകി പെൺകുട്ടികൾ

മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിംഗ് (Driving)ചോദ്യംചെയ്തതിന് നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികൾക്ക് നേരെ സൈബർ ആക്രമണവും. പ്രാദേശിക മുസ്ലീം ലീഗ് നേതാവ് റഫീഖ് പാറക്കലിനെതിരെ സഹോദരിമാരായ അസ്നയും ഹംനയും പരപ്പനങ്ങാടി പൊലീസിലാണ് പരാതി നൽകിയത്. 

കഴിഞ്ഞ ദിവസമാണ് മലപ്പുറം പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്ത പെൺകുട്ടികളെ തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീര്‍ നടുറോഡിൽ വെച്ച് മർദ്ദിച്ചത്. പരാതിയില്‍ നിസാര വകുപ്പുകളില്‍ മാത്രം കേസെടുത്ത തേഞ്ഞിപ്പലം പൊലീസ് മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള പ്രതി ഇബ്രാഹിം ഷബീറിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. അഞ്ചിലേറെ തവണ പ്രതി മുഖത്തടിച്ചുവെന്ന് പരാതി പറഞ്ഞിട്ടും പൊലീസ് തങ്ങളെ വേണ്ടരീതിയിൽ കേൾക്കാൻ പോലു തയ്യാറായില്ലെന്നും പെൺകുട്ടികൾ ആരോപിച്ചു. വിവാദമായതോടെ പൊലീസ് വീണ്ടും മൊഴിയെടുക്കാൻ തയ്യാറായി. ഇന്നലെ തേഞ്ഞിപ്പലം പൊലീസ് പെൺകുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. 

അതേ സമയം പെൺകുട്ടികള്‍ വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് പെൺകുട്ടികളുടെ തീരുമാനം. മോട്ടോർ വാഹന വകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രതി ഇബ്രാഹം ഷെബീറിന്‍റെ വാഹനത്തിന്‍റെ അമിത വേഗത, നടുറോഡിൽ വാഹനം നിർത്തിയിട്ടുള്ള അതിക്രമം, റോങ്ങ് സൈഡ് വാഹനം ഓടിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ജോയിൻറ് ആർടിഒ ക്ക് ജില്ലാ ആർ.ടി.ഒ നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version