Site icon Fourteen Kerala – 14 Kerala News

നടിയെ ആക്രമിച്ച കേസ്; സാക്ഷി മൊഴി അട്ടിമറിച്ചതിന്‍റെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താരത്തിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിന്‍റെ സഹോദരന്‍ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ച (Dileep) കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പഠിപ്പിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്താണ് ഗൂഢാലോചനയിൽ ദിലീപിനെതിരായ പ്രധാന തെളിവുകളിൽ ഒന്ന്. ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകൾ എങ്ങനെ മാറ്റിപ്പറയണമെന്നാണ് സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള ദിലീപിന്‍റെ സഹോദരൻ അനൂപിനെ പഠിപ്പിക്കുന്നത്.

കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകിയത് 2017 ഏപ്രിൽ 17 നായിരുന്നു. ഏപ്രിൽ 10 നാണ് ജയിലിൽ വെച്ച് സുനിൽ ദിലീപിന് കത്ത് എഴുതിയത്.  ഈ കത്ത് ദിലീപിന് കൈമാറാൻ സുനിയുടെ ആവശ്യപ്രകാരം വിഷണു ദിലീപിന്‍റെ വിട്ടിലെത്തിയിരുന്നു. പിന്നീട് ദിലിപിന്‍റെ മാനേജർ അപ്പുണിയെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ എങ്ങനെ തിരുത്തണമെന്ന് സംഭാഷണത്തിലുണ്ട്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈൽ ഫോണിൽ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു.

അനൂപിന്‍റെ ഫോണ്‍ പരിശോധനയിൽ ലഭിച്ച ഈ തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടിയ്ത്ത് കൈമാറി. കേസിൽ അഭിഭാഷകൻ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിന്‍റെ തെളിവായാണ് ഓഡിയോ കൈമാറിയത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരി ഭർത്താവിനെതിരായ മാധ്യമവാർത്തകൾക്കുള്ള വിലക്ക് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നു. കേസിലെ എതിർ കക്ഷിയായ ഒരു സ്വകാര്യ ചാനലിന് മാത്രമാണ് വാർത്ത പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.

ചാലക്കുടിയിലെ ദിലീപിന്റെ തിയേറ്റർ ഇരിക്കുന്ന സ്ഥലം സംബന്ധിച്ചും അഭിഭാഷകൻ സംസാരിക്കുന്നുണ്ട്. എന്നാൽ, ഇത് എന്തിനെക്കുറിച്ചാണെന്ന് വ്യക്തതയില്ല. മറ്റൊന്ന് ഡ്രൈവർ അപ്പുണ്ണിയെക്കുറിച്ചാണ്. അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ല എന്ന് നിലപാടെടുക്കണമെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പറഞ്ഞാൽ, പൾസർ സുനിയുമായുള്ള കത്തിടപാടുകൾക്കും മറ്റും ഇടനില നിന്നത് അപ്പുണ്ണിയായിരുന്നു. ഇതൊക്കെത്തന്നെ പ്രോസിക്യൂഷൻ ഹാജരാക്കിയത് ദിലീപ് സാക്ഷികളെ സ്വാധിനിക്കുന്നു എന്ന് തെളിയിക്കാനാണ്. കേസിൽ 20 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. ഈ സാക്ഷികൾ എല്ലാം സിനിമാ മേഖലയിലുള്ളവരാണ്. ഇവരെല്ലാം കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്താലാണ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. 

Exit mobile version