Site icon Fourteen Kerala – 14 Kerala News

ഹെലികോപ്ടറിൽ നിന്ന് പിടിവിട്ട് തഴേക്ക്; കേബിൾ കാര്‍ അപകടത്തിൽ മരണം മൂന്നായി

ദില്ലി: ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. രക്ഷാപ്രവ‍‍ര്‍ത്തനത്തിനിടെ ഹെലികോപ്ടറിൽ നിന്ന് പിടിവിട്ടാണ് മൂന്നാമത്തെയാൾ മരിച്ചത്. കയറിൽ തൂങ്ങി സാഹസികമായി ഹെലികോപ്ടറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്കു വീഴുകയായിരുന്നു. 27 പേരെ ഇതുവരെ രക്ഷിക്കാനായി. കൂടുതൽ പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദിയോഘർ ജില്ലയിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപം ത്രികുത് ഹിൽസിലാണ് അപകടമുണ്ടായത്. ഇവിടുത്തെ റോപ്പ് വേയിൽ 12 കേബിൾ കാറുകളുണ്ട്. ഇതിലെല്ലാമായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 24 മണിക്കൂറിലധികമായി
ആളുകൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവ‍ര്‍ക്ക് ഡ്രോൺ ഉപയോഗിച്ച് ഭക്ഷണമെത്തിച്ചു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു സ്വകാര്യസ്ഥാപനം നടത്തുന്ന റോപ്പ് വെയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം നടത്തിയതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. വ്യോമസേനയുടെ മിഗ് 17 ഹെലികോപ്റ്റർ ഉൾപ്പെടെ ദ്രുതപ്രതികരണസേനയും (NDRF) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.  

സ്ഥലത്തെ എംപി നിഷികാന്ത് ദുബ്ബെ അപകട സ്ഥലം സന്ദർശിച്ചു. അദ്ദേഹം ആഭ്യന്തരമന്ത്രി അമിത്ഷായെയും ജാർഖണ്ഡ് സെക്രട്ടറി സുഖ്ദ്യോ സിംഗിനെയും വിവരം അറിയിച്ചതായും വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ വെർട്ടിക്കൽ റോപ്പ് വെയാണ് ത്രികുത്.  766 മീറ്ററാണ് റോപ്പ് വെയുടെ നീളം. 392 മീറ്റർ ഉയരമുള്ളതാണ് ത്രികുത് ഹിൽ. 25 കേബിൾ കാറുകളാണ് ഈ റോപ്പ് വെയിലുള്ളത്. ഒരു കാബിനിൽ 4 പേർക്ക് വീതം ഇരിക്കാം. സംഭവ ശേഷം സ്വകാര്യ കമ്പനി ജീവനക്കാരായ റോപ്‌വെ മാനേജരും ഓപ്പറേറ്റർമാരും ഒളിവിലാണ്. കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും എല്ലാവരെയും രക്ഷിക്കാൻ സാധിക്കുമെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Exit mobile version