Site icon Fourteen Kerala – 14 Kerala News

സിൽവർ ലൈൻ സർവ്വേക്കെതിരെ ഹർജി, സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ദില്ലി: സിൽവർ ലൈൻ പദ്ധതിക്കുള്ള സ്ഥലമെറ്റെടുക്കൽ സർവ്വേക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സർവേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിയുടെ പേരിൽ വിവിധ ജില്ലകളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരാണ് കോടതിയെ സമീപിച്ചത്. നിലവിലെ സർവേ നിയമപരമല്ലെന്ന് ഹർജിക്കാർ കുറ്റപ്പെടുത്തുന്നു. 

അതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തി. പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴാണ് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടത്. പദ്ധതി സംബന്ധിച്ച കേരളത്തിന്റെ ആവശ്യം  പ്രധാനമന്ത്രി നരേന്ദ്രമോദി അനുഭാവപൂർവ്വം കേട്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രധാനമന്ത്രിയും റയിൽവേ മന്ത്രിയും ചർച്ച നടത്തി. 

എന്തൊക്കെ എതിര്‍പ്പുയര്‍ന്നാലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ കേന്ദ്രത്തിന്‍റെ തത്വത്തിലുള്ള അനുമതി മാത്രമാണ് ഇപ്പോള്‍   പദ്ധതിക്കുള്ളത്. ഈ അനുമതിയുടെ ബലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ നീക്കുന്നത്. അന്തിമ അനുമതി നല്‍കരുതെന്ന് ബിജെപിയും യുഡിഎഫും കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. 

Exit mobile version