Site icon Fourteen Kerala – 14 Kerala News

ആലപ്പുഴയിൽ കൂട്ട മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പാട്‌ എട്ടംഗ സംഘത്തിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച  വൈകിട്ടാണ് ഡിവൈഎഫ്ഐ നേതാവടക്കം എട്ടംഗ സംഘം ബൈക്കിൽ വരികയായിരുന്ന ശബരിയെ ആക്രമിച്ചത്. പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു ആക്രമണം. കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുൾഫിത്ത് അടക്കം മൂന്നു പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സുൾഫിത്തിന് ശബരിയുമായോട് നേരത്തെ വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് വിവരം. 

ബൈക്കി‌ൽ വരികയായിരുന്ന ശബരിയെ സുൾഫിത്തും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞു നിർത്തി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഹെൽമറ്റും കല്ലും വടിയും ഉപയോഗിച്ചായിരുന്നു മർദനം. മർദനമേറ്റ് റോഡരികിൽ അവശനായി കിടന്ന ശബരിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ ശബരിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഹരിപ്പാട് പൊലീസ് അറിയിക്കുന്നത്. എന്നാൽ അതേ സമയം, രാഷ്ട്രീയ സമ്മർദ്ദം മൂലം പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് മെല്ലപ്പോക്കാണെന്ന പരാതി ബന്ധുക്കൾക്കുണ്ട്.

Exit mobile version