Site icon Fourteen Kerala – 14 Kerala News

പന്ത്രണ്ട് വയസിന് മുകളിലുള്ളവരിലെ വാക്സിനേഷൻ; മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം

ദില്ലി: പന്ത്രണ്ട് വയസിന് മുകളിലുള്ളവരിലെ വാക്സിനേഷൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 2010 മാർച്ച് പതിനഞ്ചിനോ അതിനുമുമ്പോ ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സീൻ നൽകുക. കോർബ്വാക്സ്സ് മാത്രമാണ് ഈ പ്രായത്തിലുള്ളവരില്‍ നൽകുക. കോവിനിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൌണ്ടിലൂടെയോ രജിസ്റ്റര്‍ ചെയാം.12 നും 14 നും ഇടയിൽ പ്രായമുള്ളവർക്ക് ബുധനാഴ്ച മുതലാണ് വാക്‌സിൻ നൽകി തുടങ്ങുക. 

നിലവിൽ 15 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രാജ്യത്ത് വാക്‌സിൻ നൽകുന്നത്. സ്കൂളുകൾ പഴയത് പോലെ തുറന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്സീൻ നൽകാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ബയോളജിക്കൽ ഇ കമ്പനി പുറത്തിറക്കുന്ന കോർബ്വാക്സ് ആകും കുട്ടികളിൽ കുത്തി വെക്കുക. കോർബ്വാക്സ് ഉൾപ്പടെ മൂന്ന് വാക്സീനുകൾക്കാണ് നിലവിൽ 12 വയസ്സിന് മുകളിലുള്ളവരിൽ കുത്തിവെക്കാൻ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്സീൻ എന്നിവയാണ് മറ്റ് രണ്ട് വാക്സീനുകൾ. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ തുടങ്ങിയത്. ഈ വിഭാഗത്തിലെ അർഹരായ മുഴുവൻ പേരും ആദ്യ ഡോസ്  സ്വീകരിച്ചു. പകുതി പേർ വാക്സീനേഷൻ പൂർത്തിയാക്കി. 

മറ്റ് അസുഖങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ് ഇതുവരെ കരുതൽ ഡോസ് നൽകിയിരുന്നത്. ഈ നിബന്ധന നീക്കി അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സീൻ നൽകാനാണ് മറ്റൊരു തീരുമാനം. അറുപത് വയസ്സിന് മുകളിലുള്ളവരിലെ കരുതൽ ഡോസിന്‍റെ വിതരണവും ബുധനാഴ്ച്ച തുടങ്ങും. രണ്ട് കോടി പേരാണ് രാജ്യത്ത് ഇതുവരെ കരുതൽ ഡോസ് സ്വീകരിച്ചത്. 

Exit mobile version