Site icon Fourteen Kerala – 14 Kerala News

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; പുതിയ ആരോപണങ്ങളുമായി പ്രതി അഞ്ജലി

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ പുതിയ ആരോപണങ്ങളുമായി പ്രതി അഞ്ജലി. രാഷ്ട്രീയക്കാര്‍ അടക്കം തന്നെ വേട്ടയാടുന്നുവെന്ന് അഞ്ജലി പറഞ്ഞു. തന്നെ കുടുക്കാന്‍ ശ്രമിക്കുന്നത് ആറ് പേരാണ്. റോയ് വയലാട്ടിനെ കുടുക്കാന്‍ വേണ്ടിയാണ് തന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും അഞ്ജലി പറഞ്ഞു.

‘ഈ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം ചെയ്ത് പെണ്ണാണ് ഞാനെങ്കില്‍ ഒരു മനുഷ്യനെന്ന പരിഗണന പോലും ഞാന്‍ അര്‍ഹിക്കുന്നില്ല. ഞാന്‍ പബ്ലിക്കിലേക്ക് ഇറങ്ങിനില്‍ക്കും. ആര്‍ക്കും എന്നെ കല്ലെറിയാം. പക്ഷേ ഒരു നിരപരാധിയെ ഇങ്ങനെ ചിത്രീകരിക്കുന്നതില്‍ ആരും പൊറുക്കരുത്. രാഷ്ട്രീയക്കാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ബിസിനസുകാരുമടക്കം ആറുപേര്‍ എനിക്കെതിരെ കളിക്കുന്നുണ്ട്’. അഞ്ജലി ഫേസ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചു.

അതേസമയം 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും.ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസ് പി. ഗോപിനാഥ് കഴിഞ്ഞ ദിവസം ഹര്‍ജി വിധി പറയുന്നതിനായി മാറ്റി വച്ചത്. റോയി വയലാറ്റിന്റെ കൂട്ടാളി സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവരുടെ ഹര്‍ജിയിലാണ് വിധി പറയുക.

2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും മകളും നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മോഡലുകളുടെ മരണം ഉണ്ടായപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് അതിജീവിതയും അന്വേഷണ സംഘവും ഉന്നയിച്ചിരുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കു പിന്നില്‍ ബ്ലാക്‌മെയിലിങ്ങാണെന്നുമുള്ള വാദമാണ് പ്രതികള്‍ കോടതിയില്‍ ഉയര്‍ത്തിരുന്നത്.

Exit mobile version