Site icon Fourteen Kerala – 14 Kerala News

കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് മധുവിന്റെ വീട്ടിലെത്തും

അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തും. മധുവിന്റെ കുടുംബത്തിന് കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി, അഭിഭാഷകനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സർക്കാർ തന്നെയായിരിക്കും കേസ് നടത്തുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല.

മധുവിന്‍റെ കൊലപാതകം കോടതി പരി​ഗണിക്കുമ്പോൾ സ്പെഷൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്ന് സ്പെഷൽ പ്രോസിക്യൂട്ടർ എവിടേയെന്ന് മണ്ണാർക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ മധുവിന്റെ വീട്ടുകാർ സ്പെഷൽ പ്രോസിക്യൂട്ടർക്ക് എതരെ രം​ഗത്തെത്തി. കേസ് സിബിഐ അമ്പേഷിക്കണമെന്നും ആവശ്യപ്പെട്ടു. 

ഇതിനിടയിൽ കേസിൽ നിലപാട് വ്യക്തമാക്കി സ്പെഷൽ പ്രോസിക്യൂട്ടർ രം​ഗത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുളള ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറാൻ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാൻ കാരണമെന്ന് അഡ്വ. വി ടി രഘുനാഥ്  പറഞ്ഞു. തനിക്കെതിരെ സംശയമുയർന്ന സാഹചര്യത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറായി തുടരുന്നതിൽ താൽപര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു .
 പ്രതികൾ ആവശ്യപ്പെട്ട രേഖകൾ പൊലീസ് കൈമാറാതെ വിസ്താര നടപടികൾ തുടങ്ങാൻ കഴിയില്ല. ആദ്യ കുറ്റപത്രത്തിൽ പഴുതുകൾ ഉണ്ടായിരുന്നു.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന മധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം യുക്തിസഹമാണ്. ഔദ്യോഗികമായി സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാൽ പൊലീസ് അന്വേഷണത്തെപ്പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അഡ്വ രഘുനാഥ് അറിയിച്ചു.

Exit mobile version