തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വാർത്താ സംപ്രേക്ഷണം തടസപ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്നും റിപ്പോർട്ടർ ചാനലിലൂടെയാണ് വാർത്ത അറിയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
വിഷയത്തിൽ കൂടുതൽ വിശദീകരിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമപരമായ റെയ്ഡ് ആയിരുന്നുവെന്നും സതീശൻ വാദിച്ചു. അർജന്റീന ടീമിനെ കേരളത്തിലേയ്ക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ വിവാദമാണ് പരിശോധനയ്ക്ക് അടിസ്ഥാനം.
ഈ കേസിൽ സർക്കാരിന് നേരത്തെ പരാതി ലഭിച്ചിരുന്നു. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആഭ്യന്തരവകുപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചു. ഇതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധന നടത്തിയതെന്ന് വി ഡി സതീശൻ പറഞ്ഞു.
അതേസമയം, വിഷയത്തിൽ യാതൊരു ബന്ധമില്ലാത്ത മാധ്യമപ്രവർത്തകരുടെ സ്വകാര്യ ഫോണുകൾ ഉൾപ്പടെ എന്തിന് പൊലീസ് പിടിച്ചെടുത്തുവെന്ന ചോദ്യത്തോട് അതൊക്കെ പൊലീസിന്റെ അന്വേഷണത്തിന്റെ ഭാഗമാണെന്നും കൂടുതൽ വിശദീകരിക്കാൻ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചത്.ഇന്ന് രാവിലെ 6 മണിയോടെയാണ് പൊലീസ് സംഘം റിപ്പോർട്ടർ ചാനലിലേയ്ക്ക് പരിശോധന നടത്താൻ എത്തിയത്. ന്യൂസ് ഡസ്കിലേയ്ക്ക് ഇടിച്ചുകയറിയ പൊലീസ് മാധ്യമപ്രവർത്തകരെ ഇറക്കി വിടുകയും 70ഓളം ഫോണുകൾ പിടിച്ചുവെയ്ക്കുകയും ചെയ്തിരുന്നു.
വാർത്തകൾ കൈമാറുന്ന ഇൻപുട്ട് ഫോൺ ഉൾപ്പടെ പൊലീസ് പിടിച്ചെടുത്തതിനാൽ വാർത്താ സംപ്രേക്ഷണവും തടസപ്പെട്ടിരുന്നു.