തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ ലണ്ടൻ സന്ദർശനത്തിനിടയിലെ ആരാധക സംഗമം സുരക്ഷാ കാരണങ്ങളാൽ അവസാന നിമിഷം റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ‘ദ് ഷാർദ്’ പരിസരത്തായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. മെട്രോപൊളിറ്റൻ പൊലീസിന്റെ ഇടപെടലിനെത്തുടർന്നാണ് പരിപാടി മാറ്റിവെച്ചത്.
പൊതുസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി വിജയിന്റെ സംഘം തന്നെയാണ് ലൗഡ് സ്പീക്കറിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്. പ്രിയതാരത്തെ ഒരുനോക്കു കാണാൻ നൂറുകണക്കിന് ആരാധകരാണ് മണിക്കൂറുകളോളം ഷാർദിനു സമീപം കാത്തുനിന്നിരുന്നത്. പരിപാടി റദ്ദാക്കിയെന്ന പ്രഖ്യാപനത്തെ തുടർന്ന് ഇവർ നിരാശയോടെ മടങ്ങുകയായിരുന്നു.
അതേസമയം, തമിഴ്നാട്ടിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിജയ് ലണ്ടൻ സന്ദർശിച്ചത്. ഈ സന്ദർശന വേളയിൽ 12,300 കോടി രൂപയുടെ നിക്ഷേപ കരാറുകളിൽ സംഘം ഒപ്പുവെച്ചു. തമിഴ്നാടിനെ ഏഷ്യയിലെ പ്രമുഖ ഉൽപാദന, സാങ്കേതികവിദ്യ ഹബ്ബാക്കി മാറ്റുക, 9,400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ കരാറുകളുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ലണ്ടൻ സന്ദർശനം പൂർത്തിയാക്കി വിജയ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും.
