തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിലെ ഭക്ഷണ മെനുവിൽ വലിയ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്. തടവുകാർക്ക് നൽകിവരുന്ന മട്ടണും മീനും പൂർണമായും ഒഴിവാക്കണമെന്നാണ് പുതിയ ശുപാർശ. ചെലവ് വർധിക്കുന്നതും ആരോഗ്യപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി ജയിൽ മേധാവി ഇതുസംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി.
നിലവിലെ ക്രമം അനുസരിച്ച് എല്ലാ ശനിയാഴ്ചയും മട്ടൺ കറിയും ആഴ്ചയിൽ രണ്ട് ദിവസം മീൻ കറിയുമാണ് തടവുകാർക്ക് നൽകുന്നത്. ഇത് മാറ്റി പകരം ചിക്കനും മുട്ടയും നൽകാനാണ് ആലോചന.കണക്കുകൾ പ്രകാരം മട്ടൺ വാങ്ങാൻ മാത്രം സർക്കാർ പ്രതിവർഷം 5.72 കോടി രൂപ ചെലവഴിക്കുന്നുണ്ട്.
മീൻ വാങ്ങാൻ 4.8 കോടി രൂപയും. ഈ രണ്ട് വിഭവങ്ങൾ മാറ്റിയാൽ വലിയ തുക ലാഭിക്കാനാകുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.മട്ടണിന് പകരം ചിക്കൻ നൽകിയാൽ 1.26 കോടി രൂപ ലാഭിക്കാം. മീനിന് പകരം മുട്ട നൽകിയാൽ 3.44 കോടി രൂപയുടെയും ലാഭം കിട്ടും. ഇതിലൂടെ തടവുകാരുടെ ആരോഗ്യം മെച്ചപ്പെടുത്താനും സർക്കാർ ഖജനാവിന് നേട്ടമുണ്ടാക്കാനും കഴിയുമെന്ന് ജയിൽ വകുപ്പ് പറയുന്നു. ശുപാർശയിൽ ആഭ്യന്തര വകുപ്പ് ഉടൻ തീരുമാനമെടുക്കും.
