Site icon Fourteen Kerala – 14 Kerala News

അവരൊക്കെ പണ്ഡിതന്മാരല്ലേ, സ്ത്രീകളുടെ സുരക്ഷയാകും ഉസ്താദ് ഉദ്ദേശിച്ചിട്ടുണ്ടാവുക’; കാന്തപുരത്തെ ന്യായീകരിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ന്യായീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശിഹാബ് അലി തങ്ങള്‍. കാന്തപുരം പറഞ്ഞത് പണ്ഡിതന്റെ അഭിപ്രായമാണെന്നായിരുന്നു സാദിഖലി തങ്ങള്‍ പറഞ്ഞത്.

സ്ത്രീകളുടെ സുരക്ഷയാകും ഉസ്താദ് ഉദ്ദേശിച്ചിട്ടുണ്ടാവുക. സമൂഹത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് സ്ത്രീകള്‍. സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ചാണ് ആ പരാമര്‍ശമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമൂഹത്തിന്റെ നന്മക്ക് വേണ്ടി ചേര്‍ന്ന് നില്‍ക്കുക.

മുസ്‌ലിം ലീഗിനെ സംബന്ധിച്ച് സമുദായത്തിന്റെ ഐക്യം സാമൂഹ്യ ഐക്യവും എന്നിവക്ക് ചേര്‍ന്ന് നില്‍ക്കുക. സാമൂഹ്യ ഐക്യം പ്രധാനമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

‘പണ്ഡിതോചിതമായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചതാണ്. അതിനപ്പുറത്ത് ഒന്നും പറയാനില്ല. അവരൊക്കെ പണ്ഡിതന്മാരല്ലേ. വര്‍ത്തമാനകാലത്ത് സ്ത്രീകളാണ് ഏറെ വേട്ടയാടപ്പെടുന്നത്. സ്ത്രീ സുരക്ഷയെ കരുതിയാകും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാകുക.സമൂഹത്തിന്റെ നിലവിലെ അസ്ഥയില്‍ ഓരോ ആളുകള്‍ക്കും ഓരോ അഭിപ്രായം എന്നില്ല. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേര്‍ന്നുനില്‍ക്കുക എന്നുള്ളതാണ്. മുസ് ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സാമൂഹിക, സാമുധായിക ഐക്യം പ്രധാനമാണ്.

എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചാണ് മുസ്‌ലിം ലീഗ് മുന്നോട്ടുപോകുന്നത്. വിഷയത്തിലുള്ള അഭിപ്രായം ലീഗിനോട് മാത്രം ചോദിക്കേണ്ട. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോടും അഭിപ്രായം തേടൂ’, എന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ രം​ഗത്തെത്തിയ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതിയെന്ന് എസ്എസ്എഫ് പറഞ്ഞു. പൊതുസമൂഹത്തിന് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷ, കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള സമ്മതിയല്ല.

ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിൻറെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ വരേണ്ടതില്ലെന്ന് എസ്‍വൈഎസ് മുന്നറിയിപ്പ് നൽകി.ഇത്തരം നിലപാടുകൾ ബാക്കി കൂടെ ഇല്ലാതാക്കാനാണ് ഉപകരിക്കുക. വിശ്വാസി സമൂഹത്തിന്റെ ആചാര മര്യാദകൾക്ക് നേരെ കപട പുരോഗമനത്തിന്റെ ക്ലാസ് എടുക്കാൻ വരുന്ന പാർട്ടി നേതാക്കളുടെ ഇരട്ടത്താപ്പ് ദാരിദ്ര്യവും പരിഹാസ്യവും ആണെന്നും എസ്‍വൈഎസ് വിമർശിച്ചു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉണ്ടായ സിപിഎം നേതാക്കളുടെ വിമർശനത്തിന് പിന്നാലെയാണ് വിമർശനം.

Exit mobile version