Site icon Fourteen Kerala – 14 Kerala News

നക്ഷത്ര കണ്ണുള്ള രാജകുമാരി; ഡയാന രാജകുമാരി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 29 വര്‍ഷം

ഡയാന രാജകുമാരി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 29 വര്‍ഷം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഡയാനയുടെ തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണന ചര്‍ച്ച ചെയ്യാനിടയാക്കി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു ഡയാന.

ജനങ്ങളുടെ രാജകുമാരിയായിരുന്നു ഡയാന. ദയയുടേയും ഗ്ലാമറിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ചാള്‍സ് രാജകുമാരന്റെ ഭാര്യയായി എത്തിയ ഡയാന രാജകൊട്ടാരത്തില്‍പ്പോലും സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്.

‘ഡയാന: ഹെര്‍ ട്രൂ സ്റ്റോറി’ എന്ന ആന്‍ഡ്രു മോര്‍ട്ടന്‍ രചിച്ച ജീവചരിത്രത്തില്‍ സ്ത്രീ എന്ന നിലയില്‍ താന്‍ ചാള്‍സില്‍ നിന്നും നേരിട്ട അവഗണനയും ദുരനുഭവങ്ങളുമാണ് ഡയാന ഓര്‍ത്തെടുത്തത്. സ്വതന്ത്ര അസ്തിത്വത്തിനായുള്ള ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മുഴുവന്‍ ശബ്ദമായി മാറുകയായിരുന്നു ഡയാന. ജീവകാരുണ്യരംഗത്തെ സാന്നിധ്യമാണ് ഡയാനയെ ജനമനസ്സുകളില്‍ പ്രതിഷ്ഠിച്ചത്. എയ്ഡ്‌സ് ബാധിതരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത ഡയാന, കുഴിബോംബ് നിരോധനത്തിനായും നിലകൊണ്ടു.

1997 ഓഗസ്റ്റ് 31-ന് പാരീസില്‍ സുഹൃത്ത് ദോദി ഫെയ്ദിനൊപ്പമുള്ള യാത്രയില്‍, പാപ്പരാസികളുടെ ക്യാമറകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ വാഹനാപകടത്തിലാണ് മുപ്പത്തിയാറുകാരിയായ ഡയാന കൊല്ലപ്പെട്ടത്.

Exit mobile version