ദില്ലി:നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ രാജിവെച്ച മുതിർന്ന ബി.ജെ.പി നേതാവ് ധർമേന്ദ്ര പ്രധാൻ വീണ്ടും കേന്ദ്രമന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉടൻ നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ ലോക്‌സഭാ എം.പിയായ അദ്ദേഹത്തിന് വീണ്ടും കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ 25-നാണ് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനും പ്രക്ഷോഭങ്ങൾ രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കുന്നത് തടയാനുമായി ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത്.
രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്നായിരുന്നു ഈ തീരുമാനം. എന്നാൽ രാജിക്ക് ശേഷവും പാർട്ടിയിലും കേന്ദ്ര നേതൃത്വത്തിലും ധർമേന്ദ്ര പ്രധാന് വലിയ പിന്തുണയാണുള്ളത്. രാജിക്ക് ശേഷം പാർലമെന്റിലെത്തിയ അദ്ദേഹത്തിന് ബി.ജെ.പി എം.പിമാർ സ്വീകരണം നൽകിയതും ഇതിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.
ബി.ജെ.പി അധ്യക്ഷൻ നിതിൻ നബീൻ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്. നിലവിലെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ബി.ജെ.പി ദേശീയ ട്രഷററായി നിയമിച്ചിരുന്നു. വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കൂടുതൽ വനിതാ നേതാക്കളെ ഉൾപ്പെടുത്താനും, എൻ.ഡി.എയിലെ സഖ്യകക്ഷികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടിയുടെ സംഘടനാ തലത്തിലും കേന്ദ്ര മന്ത്രിസഭയിലും ഒരേസമയം മാറ്റങ്ങൾ കൊണ്ടുവരാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ നീക്കം. നീറ്റ് വിഷയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചെങ്കിലും പാർട്ടിയിൽ ധർമേന്ദ്ര പ്രധാന്റെ സ്വാധീനവും അനുഭവസമ്പത്തും കണക്കിലെടുത്താണ് അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതെന്നാണ് വിലയിരുത്തൽ.
