കണ്ണൂർ : കണ്ണൂരിൽ പച്ചക്കറികളുടെയും പഴങ്ങളുടെയും വില റോക്കറ്റ് കണക്കെ കുതിച്ചുയരുകയാണ്. ദിവസേന വില വർധിക്കുന്ന സാഹചര്യത്തിൽ, ഓണം അടുത്തെത്തുന്നതോടെ സദ്യയുടെ രുചി കുറയേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. പഞ്ചസാരയ്ക്കും വില വർധിക്കുന്നതിനാൽ പായസത്തിന്റെ മധുരം കുറയ്ക്കേണ്ടി വരുന്ന അവസ്ഥയുമുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം വിവിധ പച്ചക്കറികൾക്ക് 8 മുതൽ 30 രൂപ വരെയാണ് വർധനയുണ്ടായിട്ടുള്ളത്. കണ്ണൂർ നഗരത്തിൽ മുരിങ്ങയുടേയും കാരറ്റിന്റെയും വില സെഞ്ചറി പിന്നിട്ടു കഴിഞ്ഞു. കൂടാതെ, മുൻപ് സുലഭമായിരുന്ന വയനാടൻ കായയുടെയും നിലവിൽ എത്തുന്ന മേട്ടുപ്പാളയം കായയുടെയും വരവ് ജില്ലയിൽ കുറഞ്ഞിട്ടുണ്ട്.
കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇതുവരെ 10 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. മലയോര മേഖലയിലെ ഭൂരിഭാഗം കൃഷികളും നശിച്ചതോടെ നാടൻ പച്ചക്കറികളുടെ ലഭ്യതയും നിലച്ചു. ജില്ലയിലേക്ക് പച്ചക്കറി ലോഡുകൾ എത്തുന്നതിന്റെ അളവ് കുറഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കുന്നു. ഓണം അടുക്കുന്നതോടെ വിപണിയിൽ വില ഇനിയും ഉയരുമെന്നാണ് സൂചനകൾ നൽകുന്നത്.
കണ്ണൂർ നഗരത്തിൽ വിലവർധന ഇങ്ങനെ
ഇപ്പോഴത്തെ വില പാവയ്ക്ക: 60 – 90 രൂപ ഉള്ളി: 30 – 38 രൂപ ഉരുളക്കിഴങ്ങ്: 28 – 33 രൂപ വെണ്ടയ്ക്ക: 40 – 55 രൂപ പയർ: 60 – 74 രൂപചേന: 55 – 65 രൂപ വെള്ളരി: 25 – 32 രൂപഇളവൻ: 35 – 42 രൂപകാബേജ്: 38 – 48 രൂപമത്തൻ: 30 – 38 രൂപ ബീൻസ്: 60 – 95രൂപനേന്ത്രപ്പഴം: 70 – 85 രൂപനേന്ത്രക്കായ: 45 – 75 രൂപഞാലിപ്പൂവൻ പഴം: 65 – 80 രൂപഞാലിപ്പൂവൻ കായ: 45 – 55 രൂപഓണസദ്യയ്ക്ക് അവശ്യമായ മിക്ക ഇനങ്ങൾക്കും 20 രൂപയ്ക്ക് മുകളിൽ വർധനയുണ്ടായിട്ടുണ്ട്. വിലക്കയറ്റം സാധാരണക്കാരെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
