തിരുവനന്തപുരം: റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കി ഭക്ഷ്യവകുപ്പ്. നിലവിലുള്ള അരിയുടെ അളവിലും വിലയിലും യാതൊരു മാറ്റവുമില്ലെന്നും, മറിച്ചുള്ള പ്രചരണങ്ങള്‍ തികച്ചും വ്യാജമാണെന്നും അധികൃതർ അറിയിച്ചു. റേഷന്‍ അരിയുടെ വില 10.90 രൂപയില്‍ നിന്ന് 26 രൂപയായി വര്‍ധിപ്പിച്ചുവെന്ന തരത്തിലുള്ള പ്രചാരണം തികച്ചും അവാസ്തവമാണെന്ന് ഭക്ഷ്യവകുപ്പ് വിശദീകരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതത്തിൽ അരി ലഭ്യതയില്‍ കുറവുണ്ടായിട്ടുണ്ട്. 2026 ജനുവരി മുതൽ 6,459 മെട്രിക് ടണ്ണിലധികം അരിയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ് ലഭിക്കുന്നത്. മുന്‍ സര്‍ക്കാര്‍ ഗോതമ്പ് കൂടുതൽ ആവശ്യപ്പെട്ടിരുന്നതായും, എല്‍ഡിഎഫ് സര്‍ക്കാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതാണ് കേന്ദ്രം അരിവിഹിതം കുറച്ച് ഗോതമ്പ് കൂട്ടാന്‍ കാരണമെന്നും വകുപ്പ് വ്യക്തമാക്കുന്നു.
ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് മുന്‍കാലങ്ങളില്‍ ഉത്സവകാലങ്ങളില്‍ സ്പെഷല്‍ അരി നല്‍കിയിരുന്നത്. എന്നാല്‍, 2025 ഡിസംബറില്‍ മുന്‍ സര്‍ക്കാര്‍ അരി വിഹിതത്തില്‍ കുറവു വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്പെഷല്‍ അരി വിതരണത്തിന് പരിമിതി ഉണ്ടാകാൻ കാരണം.
ടൈഡ് ഓവര്‍ വിഹിതത്തിലുണ്ടായ ഈ കുറവ് പരിഹരിക്കാനാണ് സാധാരണ റേഷന്‍ വിഹിതത്തിനുപുറമേ നീല, വെള്ള, തവിട്ട് കാര്‍ഡുകാര്‍ക്ക് 26 രൂപ നിരക്കില്‍ അധിക അരി ലഭ്യമാക്കുന്നത്. ഇതിനായി ഉയര്‍ന്ന വിലയായ 23.20 രൂപ നല്‍കിയാണ് ഒഎംഎസ്എസ് (ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം) വഴി അരി വാങ്ങിയത്.
പരിമിതമായ സ്റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന തരത്തിലുള്ള നടപടികളാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഓണക്കാലത്ത് വിപണിയിലെ അരി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം (ആഗസ്റ്റ്) 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിനായി എത്തിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് കൂട്ടിച്ചേർത്തു.
