തിരുവനന്തപുരം : മുതലപ്പൊഴി കായലിൽ വള്ളത്തിൽ നിന്ന് വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസ് എന്ന പ്രവീൺ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോയ മറ്റ് തൊഴിലാളികളാണ് കായലിൽ മൃതദേഹം കണ്ടത്. പിന്നീട് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച വൈകിട്ട് 5.30-നാണ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ആന്റണി അൽഫോൺസിന്റെ വള്ളത്തിലായിരുന്നു പ്രവീൺ. മീനുമായി അഴിമുഖം കടന്ന് കായലിലെത്തി താഴമ്പള്ളി ലേലഹാളിൽ മീൻ ഇറക്കിയ ശേഷം വള്ളം ഒതുക്കിയിടുന്നതിനിടെയാണ് എൻജിനോട് ചേർന്നിരുന്ന പ്രവീൺ കായലിൽ വീണത്.
വള്ളം ഓടിച്ചിരുന്നതും പ്രവീൺ തന്നെയായിരുന്നു.സംഭവം ഉണ്ടായ ഉടൻ സഹതൊഴിലാളികൾ വലവിരിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
അതേസമയം മുതലപ്പൊഴിയിൽ ദിവസങ്ങൾക്ക് മുൻപ് അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
