ആലപ്പുഴ: കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാം എന്ന് വിശ്വസിപ്പിച്ച് മാന്നാർ സ്വദേശിയായ വീട്ടമ്മയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ സ്വദേശി വിപിൻ ജോൺസനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
‘മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ പത്രങ്ങളിൽ പരസ്യം നൽകിയാണ് ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്. കുറഞ്ഞ പലിശ നിരക്കിൽ വലിയ തുക വായ്പയായി തരാമെന്ന് വാഗ്ദാനം ചെയ്യും. തുടർന്ന് സർവീസ് ചാർജ് എന്നും മറ്റും പറഞ്ഞ് മുൻകൂറായി പണം വാങ്ങുന്നതായിരുന്നു രീതി. ‘അനീഷ’ എന്ന വ്യാജ പേരിലും വ്യാജ സിം കാർഡുകൾ ഉപയോഗിച്ചുമാണ് ഇയാൾ ഇടപാടുകൾ നടത്തിയത്.
മാന്നാർ സ്വദേശിയായ വീട്ടമ്മയ്ക്ക് 20 ലക്ഷം രൂപ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ 6 ലക്ഷം രൂപ കൈക്കലാക്കിയത്. തട്ടിപ്പാണെന്ന് മനസ്സിലായതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പാലക്കാട് സൈബർ പൊലീസ് സമാനമായ ഒരു കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മാന്നാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എടിഎം കവർച്ച ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കനകക്കുന്ന്, കായംകുളം, പെരിന്തൽമണ്ണ എന്നീ സ്റ്റേഷനുകളിലും സമാന കേസുകളുണ്ട്. സംഭവം അന്വേഷിച്ചു വരികയാണെന്നും കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
