തിരുവനന്തപുരം: സ്വകാര്യവ്യക്തിയുടെ പറമ്പ് വൃത്തിയായിക്കൊണ്ടിരിക്കുന്നതിനിടെ കണ്ടെത്തിയത് 60 കിലോയോളം തൂക്കം വരുന്ന ഭീമൻ പെരുമ്പാമ്പിനെ. പാമ്പിനെ സാഹസികമായി പിടികൂടുന്നതിനിടയിൽ ട്രെയിനർ കൂടിയായ പാമ്പ് പിടുത്തക്കാരന് കടിയേറ്റു. കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പുരയിടത്തിലാണ് സംഭവം.
പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികൾ വള്ളിപ്പടർപ്പുകൾക്കിടയിൽ പെരുമ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ വിവരം കിളിമാനൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസിന്റെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ പാമ്പ് പിടുത്തത്തിൽ പ്രത്യേകം പരിശീലനം നേടിയ രാജേഷ് പാമ്പിനെ പിടികൂടാൻ ശ്രമിച്ചു. വള്ളിപ്പടർപ്പുകൾക്കിടയിൽ നിന്നും പാമ്പിനെ വലിച്ച് പുറത്തേക്കിട്ട് ചാക്കിലാക്കാൻ നോക്കുന്നതിനിടയിലാണ് രാജേഷിന് പാമ്പിന്റെ കടിയേൽക്കുന്നത്.
ഏകദേശം 60 കിലോയോളം തൂക്കമുള്ള വലിയ പെരുമ്പാമ്പായിരുന്നു ഇത്. കടിയേറ്റെങ്കിലും രാജേഷിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഗുരുതരമായ പരിക്കുകളോ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ നദിയിലൂടെ ഒഴുകിയെത്തിയ പാമ്പ് പിന്നീട് ഈ പുരയിടത്തിലേക്ക് കയറിയതാകാം എന്നാണ് കരുതുന്നത്. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് സുരക്ഷിതമായി വനംവകുപ്പിന് കൈമാറി.
