Site icon Fourteen Kerala – 14 Kerala News

മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീടുകൾ, ഏഴ് വർഷം കഴിഞ്ഞിട്ടും വീടുകൾ വാസയോഗ്യമല്ല; വായമൂടിക്കെട്ടി പുത്തുമല ഇരകളുടെ പ്രതിഷേധം

വയനാട്: പുത്തുമല ഉരുൾപൊട്ടൽ ദുരന്തം നടന്ന് ഏഴ് വർഷം പിന്നിടുമ്പോഴും തങ്ങളുടെ പുനരധിവാസം ഇപ്പോഴും ദുരിതപൂർണ്ണമാണെന്ന പരാതിയുമായി ദുരന്തബാധിതർ തെരുവിലേക്ക്. പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി പൂത്തക്കൊല്ലിയിലെ ‘ഹർഷം’ പദ്ധതിയിൽ നിർമ്മിച്ച് നൽകിയ വീടുകൾ ഒട്ടും താമസയോഗ്യമല്ലെന്ന് ആരോപിച്ചാണ് പുത്തുമലയിൽ വായമൂടിക്കെട്ടി ദുരിതബാധിതർ പ്രതിഷേധ സമരം ആരംഭിച്ചത്.

വീടുകളിലെ ചോർച്ച അടിയന്തരമായി പരിഹരിക്കുക, സമഗ്രമായ അറ്റകുറ്റപ്പണികൾ നടത്തുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. അടുത്തിടെയുണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പുതിയ ഭവന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുമ്പോഴും, വർഷങ്ങൾക്ക് മുൻപ് ഇരകളായ തങ്ങളെ അധികൃതർ പൂർണ്ണമായി അവഗണിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

ഓരോ വർഷവും മഴക്കാലമെത്തുമ്പോൾ ചോർന്നൊലിക്കുന്ന വീടുകളിൽ കുട്ടികളുമായി ഭീതിയോടെയാണ് കഴിയുന്നതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു വീട്ടമ്മ കണ്ണീരോടെ പറഞ്ഞു. മുഖ്യമന്ത്രി മുതൽ പ്രാദേശിക എം.എൽ.എ ടി. സിദ്ദിഖ് വരെയുള്ള ജനപ്രതിനിധികൾക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. സുരക്ഷിതമായി സ്വന്തം വീട്ടിൽ കഴിയാൻ സാധിക്കാത്ത ഈ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ കളക്ടറേറ്റിലേക്ക് ശക്തമായ മാർച്ച് നടത്താനാണ് ദുരന്തബാധിതരുടെ തീരുമാനം.

Exit mobile version