Site icon Fourteen Kerala – 14 Kerala News

പ്രകൃതിയുടെ കോപം അടങ്ങുന്നില്ല! കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുന്നു.

കനത്ത മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റും മുൻനിർത്തി തൃശൂർ, എറണാകുളം, കണ്ണൂർ, കാസർകോട്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. ഇടുക്കി, തൃശൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ കുറ്റ്യാടി അണക്കെട്ടിൽ ഒന്നാംഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ടും നിലവിലുണ്ട്.
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഈ ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിൽ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാനും അതുവഴി രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.

തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങളിലും, കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെയുള്ള തീരങ്ങളിലും, ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള ഭാഗങ്ങളിലുമാണ് കടലാക്രമണ ഭീഷണി നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version