പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. മുൻവശത്ത് നിയമവിരുദ്ധമായി അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് 5000 രൂപയും പുക പരിശോധന സർട്ടിഫിക്കറ്റില്ലാത്തതിന് 2000 രൂപയുമാണ് പിഴ. മെഴുവേലി സ്വദേശി അമലിന്റേതാണ് വാഹനം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ വാഹനത്തിന്റെ സ്പെയർപാർട്സ് വാങ്ങാൻ പോയപ്പോഴായിരുന്നു പരിശോധന. നിയമം എല്ലാവർക്കും ബാധകമാണെന്നും പിഴയടക്കാൻ തയ്യാറാണെന്നും വാഹന ഉടമകൾ വ്യക്തമാക്കി.
എന്നാൽ ദുരിതാശ്വാസത്തിനിടെ ഇത്തരം നടപടിയുണ്ടായത് വേദനിപ്പിച്ചെന്ന് അവർ പറഞ്ഞു. മുന്നിലെ ലൈറ്റുകളിൽ വയർ കണക്ട് ചെയ്തിരുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. പ്രളയബാധിതരെ മാറ്റാനും ഭക്ഷണവും വെള്ളവും എത്തിക്കാനും സഹായിച്ച ഇത്തരം ഓഫ് റോഡ് വാഹനങ്ങളെ മുഖ്യമന്ത്രി അടുത്തിടെ അഭിനന്ദിച്ചിരുന്നു.
