കൊച്ചി: എറണാകുളത്ത് ‘ഓപ്പറേഷൻ തൂഫാൻ’ ഭാഗമായി നടത്തിയ പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖ് (66) ആണ് പോലീസിന്റെ പിടിയിലായത്.
മൂവാറ്റുപുഴ ഡിവൈഎസ്പി മനോജ് കെ.ആറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. മൂവാറ്റുപുഴ വാഴപ്പിള്ളിക്ക് സമീപം മിൽമയ്ക്ക് അടുത്തുള്ള വെയിറ്റിംഗ് ഷെഡിൽ വിൽപനയ്ക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്ന ഇയാൾ തൂഫാൻ സ്‌ക്വാഡംഗങ്ങളുടെ കർശന നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. എസ്ഐമാരായ പി.എം. റാസിഖ്, സി.ആർ. രഞ്ജുമോൾ, ഷിബു മാത്യു, എഎസ്ഐമാരായ സി.കെ. മീരാൻ, പി.എസ്. സലിം, കെ.എം. അനീഷ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് അന്വേഷണത്തിൽ പങ്കെടുത്തത്.അതേസമയം ചെർപ്പുളശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായിരുന്നു . മലപ്പുറം കുളത്തൂർ കളത്തിൽ വീട്ടിൽ മുഹമ്മദ് ഷാനിലിനെയാണ് (26) ചെർപ്പുളശ്ശേരി പൊലീസ് പിടികൂടിയത്. പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് കാറൽമണ്ണ 29 മൈൽ പെട്രോൾ പമ്പിന് സമീപം നടത്തിയ പരിശോധനയിലാണ് ഷാനിൽ പിടിയിലായത്.
വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 14.842 ഗ്രാം എം.ഡി.എം.എയും 10,000 രൂപയും പ്രതി സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് എം.ഡി.എം.എ നൽകിയത് അങ്ങാടിപ്പുറം സ്വദേശിയാണെന്ന് ഷാനിൽ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.എസ്.ഐ അഖിൽരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയകൾക്കെതിരെയുള്ള പരിശോധനകൾ ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
