ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനം. തമിഴ്നാട് ബജറ്റവതരണത്തിനിടെ ധനമന്ത്രി എൻ. മരിയ വിൽസണാണ് ഇക്കാര്യം വ്യക്തമാക്കിയത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കേരളം നിരന്തരം ആശങ്കകൾ പങ്കുവെക്കുന്നതിനിടയിലാണ് തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.
മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താൻ സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും, സുരക്ഷാ മുൻകരുതലുകളുടെയും കേരളത്തിന്റെ ശക്തമായ നിലപാടിന്റെയും പശ്ചാത്തലത്തിൽ ഇത് 136 അടിയായി നിലനിർത്തിയിരിക്കുകയായിരുന്നു.
പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ ജലനിരപ്പ് ഉയർത്തുന്നതിനുള്ള തുടർനടടികളിലേക്ക് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് കേരളത്തിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനുപുറമെ, കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് അർഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും ബജറ്റവതരണത്തിൽ പ്രഖ്യാപനമുണ്ടായിട്ടുണ്ട്.
