തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി പി ജോൺ. വാക്കുകൾ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നുവെന്നും പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിലെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്.
സർക്കാരിന് സ്ത്രീകളോട് വിവേചനമില്ലെന്നും സൗജന്യ യാത്ര അവരുടെ അവകാശമാണെന്നും മന്ത്രി വ്യക്തമാക്കി. ആരും ആവശ്യപ്പെട്ടിട്ടല്ല, സ്വയം തോന്നിയാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി പദ്ധതി കെഎസ്ആര്‍ടിസിക്ക് ബാധ്യതയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ ഈ അഭിമാനപദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കെബിടിഎയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. ബസിന് പണമില്ലെന്ന് പറയുന്ന സ്ത്രീകൾ പണം നൽകി മക്കളെ സ്വകാര്യ സ്കൂളുകളിൽ വിടുകയാണെന്നും ജനങ്ങൾ ദാരിദ്ര്യം അഭിനയിക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ ആക്ഷേപം. പരാമർശം പുറത്തുവന്നതോടെ പ്രതിപക്ഷ നേതാക്കളടക്കം വ്യാപക വിമർശനവുമായി രംഗത്തെത്തിയിരുന്നു.
