ആലപ്പുഴ: കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍, മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്‍പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും പ്രവർത്തിക്കാം. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളിൽ തന്നെ അതീവ ജാഗ്രത പുലർത്തണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളില്‍ റെഡ് അലര്‍ട് . ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ വ്യാഴാഴ്ച വരെ ഖനനത്തിന് വിലക്കേർപ്പെടുത്തി. താമരശേരി, പാൽചുരം എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ട്.
യാത്രകൾ അത്യാവശ്യത്തിനു മാത്രമാക്കണമെന്ന് വയനാട് കലക്ടർ നിർദേശിച്ചു. കേന്ദ്ര ജലകമ്മീഷൻ അച്ചൻകോവിൽ, മീനച്ചിലാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കരമന, പമ്പ, കരുവന്നൂർ, ഗായത്രി പുഴകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി വരെ മഴ തുടരുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 25 പേർ മരിച്ചു.
