Site icon Fourteen Kerala – 14 Kerala News

ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്; മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’- കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സർക്കാർ കാര്യം നടത്തിയെടുത്ത ശേഷം സ്ത്രീകളെ യു.ഡി.എഫ് സർക്കാർ അധിക്ഷേപിക്കുകയാണെന്ന് ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗണേഷിന്റെ വിമർശനം. “വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തിൽ വന്നുകഴിഞ്ഞാൽ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോൾ വേണമെങ്കിലും പോകാം എന്ന് പറഞ്ഞ് വോട്ട് പിടിക്കുക.

കാര്യം നടന്നുകഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യയാത്ര ചെയ്തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളിൽ സൗജന്യയാത്ര ചെയ്യുമ്പോൾ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്ന് പറഞ്ഞ് സ്ത്രീകളെ അധിക്ഷേപിക്കുകയാണ്,” എന്നാണ് ഗണേഷ് കുറിച്ചത്.സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയെക്കുറിച്ച് സംസാരിക്കവേയാണ് സി.പി. ജോൺ വിവാദ പരാമർശം നടത്തിയത്. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെ, “സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണ്” എന്ന് മന്ത്രി പറഞ്ഞു.

“പൈസ ഇല്ലാത്ത കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണ്. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നു. ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല.

പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.പരാമർശം വലിയ വിവാദമായതോടെ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി സി.പി. ജോൺ വ്യക്തമാക്കി. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് സംസാരിച്ചതെന്നും വാക്കുകൾ വിവാദമാകുന്നതിൽ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്. മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്,” എന്ന് ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി.

Exit mobile version