Site icon Fourteen Kerala – 14 Kerala News

ഓഗസ്റ്റിന്റെ നഷ്ടം; കണ്ട് ‘ചിരിതോരും മുമ്പേ’ മടങ്ങിയ കലാകാരന്‍; ഓര്‍മകളില്‍ കലാഭവന്‍ നവാസ്

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. 1995 മുതല്‍ നര്‍മത്തിന്റെ മേമ്പൊടി ചാലിച്ച് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നിന്നു ആ കലാകാരന്‍.

പൊട്ടിച്ചിരിപ്പിച്ച് തീരുംമുമ്പേ മലയാളികള്‍ക്കാകെ ഞെട്ടലുണ്ടാക്കിയാണ് കലാഭവന്‍ നവാസ് മടങ്ങിയത്. കലാഭവനിലൂടെ സജീവമായ മിമിക്രി ജീവിതം. 1995ല്‍ ജയന്‍ അടിയാട്ടും ജയന്‍ വര്‍ക്കലയും ചേര്‍ന്ന് സംവിധാനം ചെയ്ത ചൈതന്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി.

1997ല്‍ ഇറങ്ങിയ ജൂനിയര്‍ മാന്‍ഡ്രേക്കിലൂടെ മുന്‍നിര ഹാസ്യതാരമായി വളര്‍ന്നു. അമ്മ അമ്മായി അമ്മ, മാട്ടുപ്പെട്ടി മച്ചാന്‍ എന്നീ സിനിമകളിലൂടെ ഹാസ്യനടന്‍ എന്ന നിലയിലെ നിറസാന്നിധ്യം ഉറപ്പിച്ചു. ചന്ദാമാമ, മൈ ഡിയര്‍ കരടി, വണ്‍മാന്‍ ഷോ, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട് എന്നിങ്ങനെ ഹിറ്റുകളുടെ ചിരിപ്പടക്കം. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത് ഡിക്റ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന ചിത്രമാണ്.

മൂന്നു പതിറ്റാണ്ടിലധികമായി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സ്റ്റേജിലും സജീവം. വിധികര്‍ത്താവിന്റെ റോളില്‍ റിയാലിറ്റി ഷോകളില്‍ തിളങ്ങി. മലയാളിയെ ഏറെ ചിരിപ്പിച്ച, നവാസിന് സ്മരണാഞ്ജലി.

Exit mobile version