ആലപ്പുഴ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ അനുമതിയില്ലാതെ മുണ്ടിന്റെ പരസ്യത്തിനായി റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ, നട അടച്ചിരുന്ന സമയത്ത് യുവാവ് അതിക്രമിച്ചു കടന്നാണ് യുവാവ് ചിത്രീകരണം നടത്തിയത്.
ക്ഷേത്രത്തിന്റെ പരമ്പരാഗത ആചാരങ്ങൾക്കും ശുദ്ധിക്കും ഭംഗം വരുത്തിയതായും അനധികൃതമായി കടന്നുകയറിയതായും ചൂണ്ടിക്കാട്ടി ചെങ്ങന്നൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അഖിൽ ജി. കുമാറാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണവും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്. ആരാധനാലയങ്ങളുടെ വിശുദ്ധിയും ആചാരങ്ങളും സംരക്ഷിക്കുന്നതിൽ എല്ലാവരുടെയും സഹകരണം തേടിയ അധികൃതർ, ഇത്തരം പ്രവൃത്തികൾ ആവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം ശബരിമലയിൽ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്ത സംഭവത്തിൽ ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ക്ഷീര വകുപ്പിന്റെ പരിശോധനയിൽ ശബരിമലയിലേക്ക് മിൽമ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകിയത്. ദേവസ്വം വകുപ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഗുണമേന്മ കുറഞ്ഞ നെയ് ശബരിമലയിൽ വിതരണം ചെയ്തിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ശബരിമലയിൽ എത്തിച്ച നെയ്യുടെ കണക്കുകൾ വിശദമായി പരിശോധിക്കണം. എത്തിച്ച നെയ്യുടെ ഗുണമേന്മ ദേവസ്വം ഉറപ്പാക്കിയിരുന്നോ എന്ന് കണ്ടെത്തണം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടോ എന്നും പരിശോധിക്കണം. വരും കാലങ്ങളിൽ നെയ് വാങ്ങുന്നതിൽ സുതാര്യത ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശത്തിൽ വ്യക്തമാക്കി.
